ഇറ്റാനഗർ: അരുണാചലിൽ സൈനിക നീക്കം ശക്തമാക്കി. ഇന്ത്യ. കിഴക്കൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്‌ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന സൂചനയാണ് സൈന്യം നൽകുന്നത്. ലഡാക്കിൽ പിപി-15 മേഖലയിൽ നിന്നും സൈനിക പിന്മാറ്റം ആരംഭിച്ചതിന് പിന്നാലെയാണ് അരുണാചലിൽ ചൈനയുടെ പ്രകോപനം.
ചൈനീസ് നീക്കത്തിനെതിരെ അരുണാചൽ അതിർത്തിയിൽ എം-777 ഹോവിറ്റ്‌സർ പീരങ്കികൾ സ്ഥാപിച്ചുകൊണ്ടാണ് സൈന്യം പ്രതിരോധം ശക്തമാക്കിയിരിക്കുന്നത്. ചൈന അതിർത്തി പങ്കിടുന്ന മുഴുവൻ പ്രദേശങ്ങളിലും എളുപ്പത്തിൽ എത്തിക്കാവുന്നതും ഭാരംകുറവുള്ളതുമായ ഹോവിറ്റ്‌സർ പീരങ്കികൾ സ്ഥാപിച്ചതായി സൈന്യം അറിയിച്ചു.
ലഡാക് സെക്ടറിൽ മാത്രമായി സ്ഥാപിച്ചിരുന്ന ഹൊവിറ്റ്‌സർ പീരങ്കികൾ അരുണാചലിലേയ്‌ക്ക് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ സഹായത്താലാണ് അതിവേഗം എത്തിച്ചത്. ആകെ 3500 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യ ചൈനയുമായി പങ്കിടുന്നത്. ഗാൽവാൻ താഴ്വരയിലെ സംഘർഷ ശേഷം ഇന്ത്യ മുഴുവൻ അതിർത്തിയിലും ജാഗ്രത പാലിക്കുകയാണെന്നും സൈന്യം അറിയിച്ചു.
കരസേനയ്‌ക്കൊപ്പം എല്ലാ അതിർത്തിയിലും വ്യോമസേനയുടെ സാന്നിദ്ധ്യം ഉറപ്പാക്കി യിട്ടുണ്ട്. ഹോവിറ്റ്‌സർ പീരങ്കികൾക്കൊപ്പം ഡ്രോണുകളും നിരീക്ഷണ വിമാനങ്ങളും അരുണാചൽ മേഖലയിലും തയ്യാറാക്കിയതായി സൈന്യം അറിയിച്ചു. സ്ഥിരം ക്യാമ്പുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൈന്യം ശക്തമായ തയ്യാറെടുപ്പിലാണ്. ഏതാനും നാളുകളായി ചൈന അരുണാചൽ അതിർത്തിക്ക് സമീപം ഗ്രാമങ്ങൾ നിർമ്മിച്ച് സൈനികരെ പാർപ്പിക്കുന്ന തന്ത്രമാണ് പയറ്റുന്നത്. ടിബറ്റിൽ സാധാരണക്കാരുടെ ഭൂമികൾ ബലമായി ഒപ്പിട്ടുവാങ്ങിയാണ് നിരവധി ഗ്രാമങ്ങളെ ചൈന സൈനിക താവളമാക്കിയിട്ടുള്ളത്.
Comments