ലക്‌നൗ : ഇലക്ട്രിക് വാഹന പോളിസിയുടെ കരട് മാർഗരേഖ തയ്യാറാക്കി ഉത്തർപ്രദേശ്. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന്റെ ആഗോള ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുക എന്നതാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നു.
2030 ഓടെ സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹന പോളിസി – 2022-2027 ന്റെ കരട് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇരുചക്രവാഹനം, നാല് ചക്ര വാഹനം, ഇ-ബസുകൾ എന്നിവ വാങ്ങുന്നതിന് 15 ശതമാനം ഇളവ് അനുവദിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനും റോഡ് ടാക്സിനും 100 ശതമാനം കിഴിവും നൽകുമെന്നും നയത്തിൽ വ്യക്തമാക്കുന്നു.
ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, ഇവി വിതരണ ഉപകരണങ്ങൾ, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഓൺ ബോർഡ് ചാർജറുകൾ, വാഹന നിയന്ത്രണ യൂണിറ്റുകൾ, ബാറ്ററി മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയും ഇവി പോളിസിയിൽ ഉൾപ്പെടുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനും റോഡ് ടാക്സിനും ആദ്യ മൂന്ന് വർഷങ്ങളിൽ 100 ശതമാനം ഇളവ് ലഭിക്കും. അതിനുശേഷം, നാലാമത്തെയും അഞ്ചാമത്തെയും വർഷങ്ങളിൽ 50 ശതമാനം ഇളവ് നൽകും. ഇവി പോളിസി പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തേക്ക് ഇരുചക്ര ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ വാഹനത്തിന്റെ ഫാക്ടറി വിലയിൽ നിന്ന് 15 ശതമാനം (പരമാവധി 5,000 രൂപ) കിഴിവ് ലഭിക്കും.
രണ്ട് ലക്ഷം ഇരുചക്ര വാഹന ഇവി വാഹനങ്ങൾക്ക് ഇളവ് നൽകുന്നതിന് 100 കോടി രൂപ ബജറ്റിൽ വകയിരുത്തും. ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുഗതാഗത സംവിധാനം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും. എല്ലാ റൂട്ടുകളിലും ഇ-ബസുകൾ സർവീസ് നടത്തും. കൂടാതെ, 2030 ഓടെ എല്ലാ സർക്കാർ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനും തീരുമാനമായിട്ടുണ്ട്.
















Comments