തൃശൂർ: തൃശ്ശൂർ വരന്തരപ്പിള്ളി കള്ളായിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പ് വാച്ചർ കെ.ടി. ഹുസൈന്റെ മരണം സഹപ്രവർത്തകർക്കും നാട്ടുകാർക്കും തീരാ വേദനയാണ്. കാടിനോടും വനമൃഗങ്ങളോടും അടങ്ങാത്ത അഭിനിവേശമായിരുന്നു ഹുസൈന്. ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഹുസൈനെ പറ്റിയുള്ള സഹപ്രവർത്തകന്റെ ഒരു കുറിപ്പാണ്. കാടിന്റെയും കാനനജീവിതത്തിന്റെ വന്യതയും വശ്യതയും വിവരിക്കുന്ന കാടിറക്കം എന്ന നോവൽ രചിച്ച ജോഷിലാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ കെ.ടി. ഹുസൈന്റെ ഒപ്പമുളള അനുഭവം പങ്കുവെച്ചിരിക്കുന്നത്.
ചില പോരാളികളെ കാണുമ്പോൾ രണഭൂമിയിൽ അയാൾ എത്ര ദൂരം മുന്നേറുമെന്ന് മനസ്സിലാകെ ഒരു ആശങ്കയാണ്. വന്യമൃഗങ്ങൾക്കും പറഞ്ഞാൽ കേൾക്കാത്ത മനുഷ്യ സഹജീവികളോടുമുള്ള ജീവൻ മരണ പോരാട്ടമാണ് തങ്ങൾ നടത്തുന്നത്. ഹുസൈന് ഏത് റിസ്ക്കും എടുക്കും, അയാളിലെ പോരാളിയോട് ആരും അത് പറയേണ്ടി വന്നിട്ടില്ലെന്ന് ജോഷി പറയുന്നു. താൻ അവസാനം ഹുസൈനെ കണ്ടത് മാനന്തവാടിക്കടുത്ത് നാട്ടിലിറങ്ങിയ കടുവയെ തുരത്തുന്ന സംഘത്തിലാണ്. അന്ന് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ നേരെ പ്രകോപനമുണ്ടാക്കിയ ആൾക്കൂട്ടത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ അരയിൽ തിരുകിയ കത്തി കയ്യിലെടുത്തത് ഹുസൈനാണ്. അന്ന് ആരും അദ്ദേഹത്തിന്റെ മുഖം കണ്ടിട്ടില്ലെന്നും ഇനിയത് കാണാൻ സാധിക്കില്ലെന്നും ജോഷി കുറിക്കുന്നു.
ജോഷിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
ഹുസൈൻ നിന്നെ മറക്കാനാവില്ലൊരിക്കലും. ഇടവും വലവും നിന്നെപ്പോലുള്ളവർ ഉണ്ടെന്ന ധൈര്യവും അതിന്റെ അഹങ്കാരം നിറഞ്ഞ ആത്മവിശ്വാസവും കൂടിയാണ് നിന്നോടൊപ്പം നഷ്ടമാകുന്നത്. ചില പോരാളികളെ കാണുമ്പോൾ രണഭൂമിയിൽ അയാൾ എത്ര ദൂരം മുന്നേറുമെന്ന് മനസ്സിലാകെ ഒരു ആശങ്കയാണ്. പ്രാർത്ഥിക്കാറുണ്ടെന്നും അയാൾക്കൊന്നും പറ്റരുതേ എന്ന്. വന്യജീവികൾ ജനവാസ മേഖലകളിലിറങ്ങുമ്പോൾ അവയെ തിരികെ കാട്ടിലേക്ക് തുരത്താനോ ഏതെങ്കിലും മാർഗത്തിൽ പിടികൂടാനോ ശ്രമിക്കുന്ന അവസരങ്ങളോരോന്നും ഞങ്ങൾക്ക് യുദ്ധങ്ങൾ തന്നെയാണ്, പറഞ്ഞാൽ മനസ്സിലാവാത്ത വന്യമൃഗങ്ങൾക്കും പറഞ്ഞാൽ കേൾക്കാത്ത മനുഷ്യ സഹജീവികളോടുമുള്ള ജീവൻ മരണ പോരാട്ടം.
2017 ൽ ആണന്നാണ് ഓർമ്മ. ട്രാൻകുലൈസിങ്ങ് ഗണ്ണിൽ നിന്നുള്ള നാല് ഡോസ് എറ്റുവാങ്ങിയിട്ടും പൊടിക്ക് പോലും അടങ്ങാത്ത ആറളത്തെ ചുള്ളിക്കൊമ്പനെന്ന കുപ്രസിദ്ധനായ ആന തന്നെ വളഞ്ഞ കുങ്കിയാനകൾക്ക് നടുവിൽ എന്തിനും തയ്യാറായി നിൽക്കുന്നു. പെട്ടന്ന് പെയ്ത വേനൽ മഴയിലും കൊടുങ്കാറ്റിലും മരങ്ങൾ ഒടിഞ്ഞ് വീഴാൻ തുടങ്ങി. വലിയൊരു മരത്തലപ്പ് അരുൺ സക്കറിയ ഡോകടറുടെയും കൂട്ടരുടെയും മേലും വീണെങ്കിലും പരിക്കുകളൊന്നുമുണ്ടായില്ല. എല്ലാവരും ഒന്ന് പതറിയ സമയം ചുള്ളിക്കൊമ്പന്റെ കാലിൽ പണിപ്പെട്ട് കെട്ടിയ വടത്തിന്റെ പിടിയൊക്കെ ആളുകളിൽ നിന്ന് പോയി. വളരെ നിർണ്ണായകമായ നിമിഷാർദ്ധം. ആ സമയത്ത് ഞാനയാളെ കണ്ടു ! ഹുസൈനും മുതുമലയിൽ നിന്ന് വന്ന ആനപ്പാപ്പാൻ കിർമ്മാരനും കൂടി ജീവൻ പണയം വെച്ച് ആനയുടെ പിന്നിലൂടെ സമീപിച്ച് വടത്തിന്റെ അറ്റം ഒരു മരത്തിൽ കെട്ടി (വീഡിയോയിൽ കാണുന്നത് ഇരുവരുമാണ്). അത്രയും റിസ്ക് ഏറ്റെടുക്കാൻ ഹുസൈനോട് ആരും പറഞ്ഞതല്ല, അയാളിലെ പോരാളിയോട് ആരുമത് പറയേണ്ട ആവശ്യമില്ല. കണ്ണൂർ നഗര മദ്ധ്യത്തിൽ പുലിയിറങ്ങിയ മറ്റൊരവസരത്തിലും ഞാൻ ഹുസൈനോടൊപ്പമുണ്ടായിരുന്നു. അവസാനം കണ്ടത് മാനന്തവാടിക്കടുത്ത് നാട്ടിലിറങ്ങിയ കടുവയെ തുരത്തുന്ന സംഘത്തിലാണ്. അന്ന് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ നേരെ പ്രകോപനമുണ്ടാക്കിയ ആൾക്കൂട്ടത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വന്തം അരയിൽ തിരുകിയ കത്തി കയ്യിലെടുക്കാൻ ശ്രമിച്ചയാളിന്റെ മുഖം നിങ്ങൾ കണ്ടില്ലല്ലോ?
ഇനിയത് കാണാനാവില്ല.
അവസാനമായി ഒരു നോക്ക് കാണാൻ മൃതദേഹമെത്തുന്നത് കാത്തിരിക്കുമ്പോൾ വല്ലാത്തൊരു ശൂന്യത.
Comments