തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ തെരുവുകളിൽ അക്രമാസക്തരായി പോപ്പുലർ ഫ്രണ്ട് അക്രമികൾ. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് അക്രമികൾ നശിപ്പിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കിയാതായി പോലീസ് വ്യക്തമാക്കി.മലപ്പുറം ജില്ലയിൽ മാത്രം 128 പേർ കരുതൽ തടങ്കലിലായി.15 കേസുകളിലായി 56 പേർ അറസ്റ്റിലായിട്ടുണ്ട്.
ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് 70 കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ് തകർത്തു. സൗത്ത് സോണിൽ 30, സെൻട്രൽ സോണിൽ 25, നോർത്ത് സോണിൽ 15 ബസുകളുമാണ് കല്ലേറിൽ തകർന്നത്. അക്രമസംഭവങ്ങളിൽ 11 പേർക്ക് പരിക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവർമാർക്കും രണ്ട് കണ്ടക്ടർമാർക്കും സെൻട്രൽ സോണിൽ മൂന്നു ഡ്രൈവർമാർക്കും ഒരു യാത്രക്കാരിക്കും നോർത്ത് സോണിൽ രണ്ട് ഡ്രൈവർമാക്കുമാണ് പരിക്കേറ്റത്.
50 ലക്ഷത്തിൽ കൂടുതലാണ് നഷ്ടമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. നഷ്ടങ്ങൾ സംഭവിച്ചാലും പൊതുഗതാഗതം തടസപ്പെടാതിരിക്കാൻ സർവീസ് നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആർടിസി അറിയിച്ചു.
പൊതുമുതൽ നശിപ്പിച്ചതിന് ആക്രമികൾക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്ആർടിസിക്കുണ്ടായ നഷ്ടം ഈടാക്കാൻ നിയമനടപടിയുമായി കെഎസ്ആർടിസി മുന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
Comments