കൽപ്പറ്റ; ലോട്ടറി അടിച്ച തുക തട്ടിയെടുത്തെന്ന് ആരോപിച്ച് യുവാവിന്റെ ആത്മഹത്യ ഭീഷണി. വയനാട് കൽപ്പറ്റയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യഭീഷണി മുഴക്കിയത്. പുനലൂർ രമേശൻ എന്നയാളാണ് പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച് ഭീഷണിപ്പെടുത്തിയത്.
ഇന്നലെ രാവിലെയോടെയാണ് രമേശൻ കൽപ്പറ്റയിലെത്തിയത്. ഇന്ന് രാവിലെ കൽപ്പറ്റ പ്രസ് ക്ലബിലേക്കും പോലീസ് സ്‌റ്റേഷനിലേക്കും വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും പറയുകയായിരുന്നു.
ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസുകാരെ കണ്ടതോടെ ഇയാൾ മുറിയിൽ കയറി വാതിലടച്ചു. ജില്ലാ കളക്ടറും തഹസിൽദാരും എത്താതെ വാതിൽ തുറക്കില്ലെന്ന് പറഞ്ഞു. മണിക്കൂറുകളോളം ഫയർഫോഴ്‌സും പോലീസും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. പിന്നാലെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി കീഴ്‌പ്പെടുത്തുകയായിരുന്നു.
2020 ൽ തനിക്ക് ലോട്ടറി അടിച്ചെന്നും, എന്നാൽ ഈ തുക അമ്പലവയൽ സ്വദേശിയായ ഒരാൾ തട്ടിയെടുത്തെന്നുമാണ് രമേശൻ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് സുൽത്താൻ ബത്തേരി പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Comments