തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിംഗ് അനുവദിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്‌ക്ക് നൽകിയിരിക്കുന്നത്. നടപടി ഇതിനോടകം തന്നെ വിവാദത്തിലായിരിക്കുകയാണ്. കരാറിനെതിരെ ശക്തമായ നിയമനടപടിക്കും പ്രതിഷേധത്തിനും ഒരുങ്ങുകയാണ് ബിജെപി.
എം.ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്താണ് സംഭവം. ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനാണ് കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്. നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിച്ചു. കരാർ പത്രത്തിൽ മേയർ ഒപ്പിടുകയും ചെയ്തു.
നേരത്തെ പൊതുജനങ്ങളിൽ നിന്ന് പത്തുരൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ സ്വകാര്യ വ്യക്തിക്ക് കൈമാറിയിരിക്കുന്നത്. ഇതോടെ മറ്റ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയാനും ആരംഭിച്ചു. ഇതോടെ നാട്ടുകാർ രംഗത്ത് വരികയായിരുന്നു. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിംഗിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ വഴിവിട്ട നടപടി.
Comments