പത്തനംതിട്ട: ഇലന്തൂരിൽ നടന്ന ആഭിചാര കൊലയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇലന്തൂരിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഭിചാര കൊലയ്‌ക്ക് പിന്നിൽ സിപിഎം പ്രവർത്തകനാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. ഇതിന് പിന്നിൽ അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണം. ലോകത്തിന് മുൻപിൽ നാടിന്റെ പ്രതിച്ഛായ തകർന്നു കഴിഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നവോത്ഥാന മതിൽകെട്ടിയ സിപിഎം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സിപിഎം നേതൃത്വം ജനങ്ങളോട് മറുപടി പറയണം. ശക്തമായ നടപടി ആവശ്യമാണ്. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് വിഎ സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ ശിവ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ എന്നിവരും സുരേന്ദ്രനൊപ്പം സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.
















Comments