അബുദാബി : യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ. ജോലി പോയാൽ മൂന്ന് മാസം വരെ ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഫെഡറൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഒരുപോലെ പരിരക്ഷ ലഭിക്കുന്നതാണ് പുതിയ സംവിധാനം.ഒരാളുടെ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി ലഭിക്കുന്നതുവരേയോ, അല്ലെങ്കിൽ മൂന്ന് മാസം വരേയുമാണ് ഇൻഷുറൻസ് തുക ലഭിക്കുക. മാസന്തോറും അയാളുടെ ആദ്യശമ്പളത്തിന്റെ 60% തുകയാണ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുക. എങ്കിലും മാസം പരമാവധി 20,000 ദിർഹം വരെ മാത്രമെ തുക ലഭിക്കുകയുള്ളു. തൊഴിൽ മന്ത്രാലയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകും ഈ തുക. അതേസമയം, സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർക്കും പരിരക്ഷ ലഭിക്കില്ല.
ഇൻഷുറൻസ് തുക അടക്കാൻ തുടങ്ങി 12 മാസം പിന്നിട്ട ശേഷമെ പരിരക്ഷക്ക് യോഗ്യതയുണ്ടാവൂ.നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ കൃത്രിമം കാണിച്ചാൽ ശിക്ഷിക്കപ്പെടും. ജോലി ചെയ്യുന്ന സ്ഥാപനം യഥാർഥമല്ലെന്ന് കണ്ടെത്തിയാൽ പിഴ ഈടാക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന നിയമം ജനുവരിയിൽ നടപ്പാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.








Comments