പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതക കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലും ഭഗവൽ സിംഗിനെ പത്തനംതിട്ടയിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ആലോചന. ഇന്നലെ കൊല നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് പോലീസ് വീട്ടുവളപ്പിൽ നടത്തിയത്.
സ്ത്രീകളെ കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ചാകും ഭഗവൽ സിംഗിന്റെ ഇന്നത്തെ തെളിവെടുപ്പ്. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ എന്നിവയടക്കം 40-തിലേറെ തെളിവുകളാണ് പോലീസ് ശേഖരിച്ചത്. ഇവ വിദഗ്ധ പരിശോധനയ്‌ക്ക് അയക്കും. പ്രതികളിൽ നിന്ന് കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സംഘം വ്യക്തമാക്കി.
നരഭോജനം നടത്തിയെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്തതെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിച്ചു. ഇരട്ട ആഭിചാരകൊല നടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകളും പോലീസ് കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസമാണ് പ്രതികൾ ഫ്രീസറിൽ സൂക്ഷിച്ചത്.
Comments