കോട്ടയം: മാർക്ക് ലിസ്റ്റ് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടികൂടിയ എംജി സർവ്വകലാശാല സെക്ഷൻ അസിസ്റ്റന്റ് സി ജെ എൽസിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടേക്കും. എൽസിക്കെതിരായ സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു. എൽസിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നു.
സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനയായ എംജി സർവ്വകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകയാണ് എൽസി. എംബിഎ ഫലത്തിലെ അപാകതകൾ മുതലെടുത്തായിരുന്നു എൽസി തട്ടിപ്പ് നടത്തിയത്. മാർക്ക് ലിസ്റ്റുകൾ വേഗത്തിൽ നൽകാമെന്ന് പറഞ്ഞ് എൽസി വിദ്യാർത്ഥികളിൽ നിന്നും പണപ്പിരിവ് നടത്തിയിരുന്നു. പരീക്ഷാഫലത്തെക്കുറിച്ച് വിളിച്ച് അന്വേഷിച്ച വിദ്യാർത്ഥിനിയെ നിങ്ങൾ തോറ്റു പോയി എന്ന് പറഞ്ഞ് കബളിപ്പിച്ചും ഇവർ പണം വാങ്ങിയിരുന്നു. ജയിച്ചതായുള്ള സർട്ടിഫിക്കറ്റ് നൽകാമെന്നും എൽസി ഇവരോട് പറഞ്ഞിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇവർ വിജിലൻസിന്റെ പിടിയിലായത്.
പരീക്ഷാഭവൻ ഇ വൺ 7 സെക്ഷനിലെ ജീവനക്കാരിയായിരുന്നു എൽസി. 2010 ൽ പ്യൂണായി ജോലിയിൽ കയറിയ ഇവർ പിന്നീട് തസ്തിക മാറ്റത്തിലൂടെ സെക്ഷൻ അസിസ്റ്റന്റ് ആകുകയായിരുന്നു. പ്യൂൺ ജോലിയിൽ സ്ഥിരപ്പെടുത്തിയതിന് ശേഷമാണ് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ എൽസി വിജയിച്ചത്.
Comments