സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കി ഇലോൺ മസ്‌ക്. സമൂഹമാദ്ധ്യമ കമ്പനിയെ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഇലോൺ മസ്‌ക് പുറത്താക്കി. സിഇഒ പരാഗ് അഗ്രവാളിനേയും സിഎഫ്ഒ നെഡ് സെഗാലിനേയും പുറത്താക്കി. ലീഗൽ ആൻഡ് പോളിസി ചീഫ് വിജയ ഗഡ്ഡെയേയും പുറത്താക്കിയതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ട്വിറ്റർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച മസ്‌ക് ഒരു ഘട്ടത്തിൽ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിരുന്നു. മസ്‌കിന്റെ ഈ തീരുമാനത്തെ കോടതിയിൽ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇരുവരും തമ്മിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ രൂക്ഷമായ വാക്‌പോരുകളും നടത്തിയിട്ടുണ്ട്. ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പുറത്താക്കിയത്.
ട്വിറ്റർ സഹസ്ഥാപകനായിരുന്ന ജാക്ക് ഡോർസി രാജി വച്ചതിനെ തുടർന്നാണ് കഴിഞ്ഞ നവംബറിൽ പരാഗ് ട്വിറ്റർ സിഇഒ ആയി സ്ഥാനമേൽക്കുന്നത്. പത്ത് വർഷത്തിലധികമായി ട്വിറ്ററിൽ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. സിഇഒ പദവിയിൽ എത്തുന്നതിന് മുൻപ് ട്വിറ്ററിലെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു പരാഗ്. അതേസമയം പരാഗും നെഡ് സെഗവും ഉൾപ്പെടെ ഉള്ളവർ ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോയിലെ ഹെഡ്ക്വാർട്ടേഴ്‌സ് വിട്ട് മടങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്നലെ ട്വിറ്ററിൽ തന്റെ ബയോ ‘ചീഫ് ട്വിറ്റ്’ എന്നാക്കി മസ്‌ക് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്‌കോയിൽ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും മസ്‌ക് സന്ദർശിച്ചു. ഒരു സിങ്കുമായിട്ടാണ് മസ്‌ക് ട്വിറ്റർ ആസ്ഥാനത്ത് എത്തിയത്. പുതിയ ഉത്തരവാദിത്തവുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് (സിങ്ക് ഇൻ) സിങ്കുമായി എത്തിയതെന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് മസ്‌ക് പറഞ്ഞത്.
Comments