ഇറാൻ: ഇറാനിലെ മത പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ വെടിയുതിർത്ത് സുരക്ഷാ സേന. മഹ്‌സയുടെ ജന്മനാട്ടിൽ നടന്ന വെടിവയ്പ്പിൽ എട്ട് പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. കൂർദ്ദിൽ മഹ്‌സയുടെ കബറിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർക്ക് നേരെയാണ് ഇറാൻ സുരക്ഷാ സേന വെടിയുതിർത്തത്.
ശിരോവസ്ത്രം ഊരിമാറ്റി നൂറ് കണക്കിന് സ്ത്രീകളാണ് പ്രതിഷേധിച്ചത്. സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം, ഏകാധിപത്യം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. കൂർദ്ദിന് പുറമെ പ്രധാന ഇറാൻ നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി.
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മഹ്‌സ അമിനിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. പിന്നാലെയുണ്ടായ ക്രൂര മർദ്ദനത്തിൽ ഇവർ കൊല്ലപ്പെടുകയായിരുന്നു. മഹ്‌സ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളിൽ 250ലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. എന്നാൽ അമേരിക്കയും ഇസ്രായേലുമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം പിന്നിലെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ആരോപണം. ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർക്കാനുള്ള ശ്രമങ്ങളെ എതിർക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നു.
















Comments