ലക്‌നൗ: മദ്രസകളെ ഭീകരാവദത്തിനും വർഗ്ഗീയതയ്‌ക്കും വേണ്ടി വിനിയോഗിക്കുന്നവർക്കിടയിൽ പഠന രീതികൊണ്ട് വ്യത്യസ്തമായി ഒരു മദ്രസ. കാശിയിലെ ഖാനാം ജാൻ മദ്രസയാണ് മറ്റ് മദ്രസകളിൽ നിന്നും വത്യാസപ്പെട്ടിരിക്കുന്നത്. സംസ്‌കൃതം ഉൾപ്പെടെയുള്ള പാഠ്യവിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
30 വർഷം മുൻപാണ് കാശിയിലെ ഓർഡേർലി ബസാറിൽ ഖാനാം ജാൻ മദ്രസ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ തന്നെ വ്യത്യസ്ത പഠന രീതിയായിരുന്നു അധികൃതർ സ്വീകരിച്ചിരുന്നത്. ഇതിനിടെ ആധുനികവത്കരണത്തിന്റെ ഭാഗമായി സംസ്‌കൃതവും പഠിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 10 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ സംസ്‌കൃതം പഠിപ്പിക്കാൻ ആരംഭിച്ചത്. നമിത ശ്രീവാസ്തവ എന്ന അദ്ധ്യാപികയാണ് കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നത്. മുസ്ലീം വിദ്യാർത്ഥികൾ മാത്രമല്ല ഇവിടെ പഠനത്തിനായി എത്തുന്നത്. ഹിന്ദുക്കൾക്കായി സംവരണ സീറ്റുകളും മദ്രസയിൽ ഉണ്ട്.
മതം ഒരിക്കലും വേർതിരിവ് പഠിപ്പിക്കുന്നത് എന്ന് മദ്രസ പ്രിൻസിപ്പാൾ മൗലാനാ സലാലുദ്ദീൻ റാസ പറയുന്നു. സാരെ ജഹാംസെ അച്ചാ എന്ന ഗാനത്തിന്റെ വരികളിൽ വിശ്വസിക്കുന്നവരാണ് തങ്ങൾ. കുട്ടികൾക്ക് അവരുടെ ജാതിയോ മതമോ നോക്കാതെ വിദ്യാഭ്യാസം നൽകുകയാണ് തങ്ങളുടെ ലക്ഷ്യം.
ആദ്യം സംസ്‌കൃതം പഠിപ്പിക്കാൻ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ക്രമേണ അവർക്കും താത്പര്യം വരികയായിരുന്നു. ഇതോടെ സംസ്‌കൃതം പഠിപ്പിക്കാനായി വിദ്യാസമ്പന്നയായ അദ്ധ്യാപരെയും നിയമിച്ചു. നിലവിൽ ഉറുദു, അറബി, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദി എന്നീ ഭീഷകളാണ് മദ്രസയിൽ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments