കൊച്ചി: സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ കെടിയു താത്കാലിക വിസിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് തുടരാം.
ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് നിരീക്ഷിച്ച കോടതി വെള്ളിയാഴ്ച വീണ്ടും ഹർജി പരിഗണിക്കുമെന്ന് അറിയിച്ചു. കൂടാതെ ഹർജിയിൽ യുജിസിയെ കൂടി കക്ഷി ചേർക്കാനാണ് കോടതിയുടെ നിർദേശം. ഒപ്പം ചാൻസലറായ ഗവർണർക്കും വിസിയായ സിസ തോമസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത തവണ വാദം കേൾക്കുമ്പോഴേക്കും ചാൻസലറും വിസിയും വിശദീകരണം നൽകേണ്ടി വരും.
ഏതെങ്കിലും സർവകലാശാലയിൽ വിസിയുടെ ഒഴിവ് വന്നാൽ പാലിക്കേണ്ടതായ ചില ചട്ടങ്ങളുണ്ടെന്നും അതിനെല്ലാം വിരുദ്ധമായാണ് ഗവർണർ നിയമനം നടത്തിയതെന്നുമായിരുന്നു കോടതിയിൽ സർക്കാർ അഭിഭാഷകന്റെ വാദം. എന്നാൽ, യുജിസി നിഷ്‌കർഷിക്കുന്ന നിയമപ്രകാരമാണ് സിസ തോമസിനെ നിയമിച്ചതെന്ന് ചാൻസലറുടെ അഭിഭാഷകൻ കോടതിയിൽ വിശദീകരണം നൽകി. ഈ ഘട്ടത്തിലാണ് വിശദമായ വാദം കേൾക്കുന്നതിന് വേണ്ടി യുജിസിയെ കൂടി കക്ഷി ചേർക്കാൻ കോടതി തീരുമാനിച്ചത്. വെള്ളിയാഴ്ച കേസ് പരിഗണിക്കവെ യുജിസി എടുക്കുന്ന നിലപാട് ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
















Comments