ന്യൂഡൽഹി: അടുത്ത ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. ഉച്ചകോടിയ്‌ക്ക് വേദിയാകുന്ന ജമ്മുകശ്മീർ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളുടെ നേതാക്കന്മാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അന്താരാഷ്‌ട്ര വേദിയിൽ ഒരു പ്രധാന ഇടമായി അവതരിപ്പിക്കുന്നതിലൂടെ കശ്മീരിന്റെ പ്രതിച്ഛായ മാറ്റുകയെന്ന ലക്ഷ്യവും ഇന്ത്യയ്‌ക്കുണ്ട് രാജ്യത്തെ മറ്റേത് സ്ഥലത്തെയും പോലെ കശ്മീരിനെയും സാധാരണ ജീവിതം നയിക്കാനാവുന്ന ഒരിടം എന്ന രീതിയിലേക്ക് മാറ്റുന്നത് ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ്.
എന്നാൽ ജി-20 യുടെ വേദി ജമ്മുകശ്മീരിലാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താനും ചൈനയും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. കശ്മീർ വിഷയത്തിൽ പാകിസ്താന്റെ ആശങ്കയാണ് ചൈന എതിർപ്പിലൂടെ ചൂണ്ടിക്കാണിച്ചത്. ഇന്ത്യ ജമ്മുകശ്മീരിനെ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന പാകിസ്താന്റെ പഴഞ്ചൻ വാദത്തെ അംഗീകരിച്ചായിരുന്നു ചൈന എതിർപ്പ് പ്രകടിപ്പിച്ചത്.
ഇന്ത്യ ഔദ്യോഗികമായി ജി-20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തിനെതിരെ പാകിസ്താൻ നടത്തിയ കരുനീക്കങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ജമ്മുക്ശമീർ വേദിയാകാതിരിക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധിയാണ് പാകിസ്താൻ ശ്രമിച്ചത്. ജി-20 വേദി മാറ്റാൻ ഇന്ത്യ തയ്യാറല്ലാത്തതിനാൽ ജമ്മുകശ്മീരിലെ ഉച്ചകോടി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്‌ട്രങ്ങളെ പാകിസ്താൻ സമീപിച്ചിരുന്നു. ചൈന,തുർക്കി,സൗദി അറേബ്യ തുടങ്ങിയ തങ്ങളുടെ അടുപ്പക്കാരായ രാജ്യങ്ങളെയാണ് പാകിസ്താൻ സ്വാധീനിക്കാൻ ശ്രമിച്ചത്. ഇന്ത്യയുടെ തീരുമാനത്തിനെതിരെ അംഗരാജ്യങ്ങളെ സമീപിക്കുമെന്ന് പാക് വിദേശമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീരിന്റെ മണ്ണിൽ ജി 20 നടത്തുന്നതിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ, പാകിസ്താന്റെ മുഖത്തേറ്റ അടിയാകുകയാണ് ഇന്ത്യയുടെ പതറാത്ത നിലപാട്. ഇഷ്ടക്കാരെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ നീങ്ങാമെന്ന പാകിസ്താന്റെ വ്യാമോഹമാണ് ഇതോടെ പാഴായിപ്പോയത്. ശ്രമങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരപോലെ എങ്ങുമെത്താതെ പോയെങ്കിലും തർക്കഭൂമിയിൽ വേദി, എന്ന വാദം ഉയർത്തി ഉച്ചകോടി ബഹിഷ്‌കരിക്കരിപ്പിക്കാനാണ് പാകിസ്താന്റെ ഇനിയുള്ള ശ്രമങ്ങൾ. ഇന്ത്യ അവസാനവട്ട ഒരുക്കങ്ങളിലേക്ക് നീങ്ങിയതോടെ അംഗരാജ്യങ്ങളെ സ്വാധീനിക്കാനായി പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥർ ഫ്‌ളൈറ്റ് പിടിക്കുകയാണെന്നാണ് വിവരം.
Comments