തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ നൽകണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. മൂന്ന് മാസം മുൻപ് ഉപേക്ഷിച്ച കുഞ്ഞിനെ വേണമെന്നാണ് നവദമ്പതികളുടെ ആവശ്യം. പ്രണയകാലത്ത് ഗർഭം ധരിച്ച ശേഷം വിവാഹിതരായതാണ് ദമ്പതികൾ.
സമൂഹത്തെ ഭയന്ന് ഗർഭം ധരിച്ചത് മറച്ചുവച്ച ഇവർ മാതാപിതാക്കളെയോ കുടുംബത്തെയോ കാര്യം അറിയിച്ചിരുന്നില്ല. വിവാഹം നടക്കുമ്പോൾ എട്ട് മാസം ഗർഭിണിയായിരുന്നു യുവതി. തിരുവനന്തപുരത്ത് വാടകവീടെടുത്ത് മേയിൽ കുഞ്ഞിനെ പ്രസവിച്ച ശേഷം ജൂലൈ 17 ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെ പിരിഞ്ഞ ശേഷം ദമ്പതിമാർ മാനസികമായി ഏറെ തകർന്നു. സഹിക്കാനാവാതെ കുഞ്ഞിനെ തിരികെ വാങ്ങാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
അപേക്ഷ സ്വീകരിച്ച ശിശുക്ഷേമസമിതി ആരുടെ കുഞ്ഞാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. കുട്ടിയുടെ ഭാവി സുരക്ഷിതമോ എന്നതും ചട്ടപ്രകാരം അന്വേഷിക്കും. പരിശോധനകൾ തൃപ്തികരമെങ്കിൽ മൂന്നാഴ്ചയ്ക്കകം കുട്ടിയെ കൈമാറുമെന്നും സമിതി വ്യക്തമാക്കി.ദത്ത് നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങാനിരിക്കെയാണ് സംഭവം പുറത്തുവന്നത്. രണ്ടുദിവസം കഴിഞ്ഞാൽ ‘ലീഗലി ഫ്രീ ഫോർ അഡോപ്ഷൻ’ എന്ന വിഭാഗത്തിലേക്ക് കുഞ്ഞ് മാറുമായിരുന്നു.
Comments