ഭാര്യമാർ കൂട്ടത്തോടെ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് പോകുന്നു, ആണുങ്ങളെ വിവാഹം കഴിക്കാനും ആരും താത്പര്യപ്പെടുന്നില്ല. അഭൂതപൂർവമായ ഒരു പ്രശ്‌നമാണ് ഉത്തർപ്രദേശിലെ ഹാർദോയ് ജില്ലയിലുള്ള ജനങ്ങൾക്ക് നേരിടേണ്ടിവരുന്നത്. ഇതിന്റെ കാരണം കുടുംബ പ്രശ്‌നങ്ങളോ പ്രേതബാധയോ ഒന്നുമല്ല, ഈച്ചകളാണ്. അതെ ആയിരക്കണക്കിന് ഈച്ചകൾ ഈ പ്രദേശത്തെ ആളുകളുടെ ദാമ്പത്യജീവിതം നശിപ്പിക്കുന്നുവെന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടിപ്പോകും.
ബദായാൻ പുർവ, കുയാൻ, പട്ടി, ദഹീ, സേലംപൂർ, ഫത്തേപൂർ, ഝൽ പൂർവ, നയാ ഗാവ്, ദിയോറിയ, ഏക്ഘര എന്നീ ഗ്രാമങ്ങളിലാണ് ഈച്ച ശല്യം വ്യാപകമാകുന്നത്. സമീപപ്രദേശങ്ങളിലേക്ക് ഇത് വ്യാപിക്കുന്നുമുണ്ട്. ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയതിനാൽ ഒരു വർഷത്തിനിടെ ആറ് സ്ത്രീകളാണ് അവരുടെ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് പോയത്.
വിവാഹം കഴിഞ്ഞവരുടെ അവസ്ഥ ഇതാണെങ്കിൽ, വിവാഹം കഴിയാത്തവരുടേത് ഇതിലും പരിതാപകരമാണ്. ഈ നാട്ടിലെ പുരുഷന്മാർക്കാർക്കും പെൺകുട്ടികളെ വിവാഹം കഴിച്ചുകൊടുക്കുന്നില്ല. അവിവാഹിതരായ ആളുകൾ അങ്ങനെ തന്നെ തുടരുകയാണ്.
2014 ലാണ് ഈ ഈച്ച ശല്യം ആരംഭിച്ചത്. പ്രദേശത്ത് പോൾട്രി ഫാം ആരംഭിച്ചതോടെ ഇവിടേക്ക് ഈച്ചകൾ കൂട്ടത്തോടൊയെത്തി. ബദിയാൻ പൂർവ ഗ്രാമത്തിനടുത്തായിരുന്നു ഫാം. അതുകൊണ്ട് തന്നെ ഏറ്റവുമധികം ബാധിക്കപ്പെട്ട പ്രദേശമായി ഈ ഗ്രാമം മാറി. ഇതിനെതിരെ നാട്ടുകാർ വ്യാപക പ്രതിഷേധം നടത്തിയിരുന്നു.
ഈച്ച ശല്യം ഇപ്പോൾ വിവാഹ ബന്ധങ്ങളെ വരെ ബാധിക്കാൻ തുടങ്ങിയെന്ന് ഗ്രാമത്തലവനായ വികാസ് കുമാർ പറഞ്ഞു. ഒരു വർഷമായി പ്രദേശത്ത് വിവാഹങ്ങൾ നടക്കുന്നില്ല. ഇതിന്റെ ഭാഗമായി നിരവധി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ഈച്ചകൾ മൂലമുണ്ടാകുന്ന രോഗവ്യാപനങ്ങൾ പ്രദേശത്ത് ഇതുവരെ സംഭവിച്ചിട്ടില്ല.
Comments