കണ്ണൂരിൽ; എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് പി ജയരാജൻ സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഇപി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. ഇപി ജയരാജന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രിയും എംവി ഗോവിന്ദനുമടക്കമുള്ള പ്രധാന നേതാക്കളുടെ മുന്നിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ഇപിക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി, കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നാണ് പ്രധാന ആരോപണം. ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പി.ജയരാജന്റെ മകനും ഭാര്യ പികെ നന്ദിനിയും റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളാണെന്നും പി ജയരാജൻ ആരോപിക്കുന്നു. ഇതിന് പിന്നാലെ ആരോപണങ്ങളൊന്നും തള്ളാതെ പരാതി രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.
സാമ്പത്തിക ആരോപണങ്ങളെ കൂടാതെ കണ്ണൂർ വെള്ളിക്കീലിലുള്ള സ്ഥാപനത്തെ കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ഉത്തമബോധ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു. കേരളാ ആയുർവേദിക്ക് ആൻഡ് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ വൈദേകം എന്ന പേരിൽ ആയുർവേദ റിസോർട്ട് നടത്തുന്നത്. ആയുർവേദ ഗ്രാമം എന്ന നിലയിൽ വിഭാവനം ചെയ്ത പദ്ധതിയാണിത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സിപിഎം സെക്രട്ടറി ആനാവൂർ നാഗപ്പനും മേയർ ആര്യാ രാജേന്ദ്രനുമെതിരെയും സംസ്ഥാന സമിതിയിൽ ആരോപണം ഉയർന്നിരുന്നു.
Comments