ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ സ്‌ഫോടന പരമ്പര. അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് ഗുരുതരപരിക്ക്. ഡിസംബർ 24 മുതൽ രഹസ്യാന്വേഷണ ഓപ്പറേഷൻ നടന്നുവരികയായിരുന്നു. അതിനിടയിലാണ് ഈ സ്‌ഫോടന പരമ്പര ഉണ്ടായത്. സംഭവത്തെ അപലപിച്ച ബലൂചിസ്ഥാൻ മുഖ്യമന്ത്രി അബ്ദുൾ ഖുദൂസ് ബിസെൻജോ നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പോലീസ് മേധാവിയ്‌ക്ക് നിർദ്ദേശം നൽകി.
ബലൂചിസ്ഥാനിലെ സ്‌ഫോടന പരമ്പരയ്‌ക്ക് മണിക്കൂറുകൾക്ക് മുൻപ് ക്വറ്റയിലെ സാറ്റലൈറ്റ് ടൗണിലെ ഒരു പോലീസ് ചെക്ക് പോയിന്റിലേക്ക് അജ്ഞാതർ ഗ്രനേഡ് എറിഞ്ഞിരുന്നു. ആക്രമണത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും അഞ്ച് പൗരന്മാരും ഉൾപ്പടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവം നടക്കുന്നതിന് മുമ്പ് ക്വറ്റയിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു.
ഖൈബർ പഖ്തൂൺഖ്വയിലെ ബന്നു നഗരത്തിൽ, തീവ്രവാദ വിരുദ്ധ വകുപ്പിന്റെ (സിടിഡി) കോമ്പൗണ്ടിന്റെ നിയന്ത്രണം അടുത്തിടെ തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) പിടിച്ചെടുത്തിരുന്നു. ഇതിന് ശേഷം പാകിസ്താനിലെ പോലീസ് സ്‌റ്റേഷനുകളിലേക്കും മറ്റുമുള്ള ആക്രമണം ശക്തമാവുകയാണ്.
അതേസമയം പാകിസ്താനിൽ ഭീകരാക്രമണ സാദ്ധ്യത മുൻനിർത്തി നയതന്ത്ര പ്രതിനിധികൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് യുഎസ് വിദേശകാര്യവകുപ്പ്. നയതന്ത്ര ഉദ്യോഗസ്ഥർ ഒരു കാരണവശാലും വൻകിട പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. വിദേശപ്രതിനിധികൾ ഹോട്ടലുകളിൽ സന്ദർശിക്കുമ്പോൾ ഭീകരർ ആക്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
Comments