ഇസ്ലാമാബാദ്: പാകിസ്താനിൽ തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിൽ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിന് പിന്നാലെ രാജ്യത്ത് തൊഴിലില്ലായ്മയും രൂക്ഷമാകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇസ്ലാമാബാദ് പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി എത്തിയ ഉദ്യോഗാർത്ഥികൾ നിലത്തിരുന്ന് പരീക്ഷയെഴുതുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ സ്റ്റേഡിയം ഗ്രൗണ്ടിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഇസ്ലാമാബാദിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന എഴുത്തുപരീക്ഷയ്‌ക്കായി 32,000 ഉദ്യോഗാർത്ഥികളാണ് എത്തിയത്. പാകിസ്താനിലെ 30,000-ത്തിലധികം സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികളാണ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്‌ക്കെത്തിയത്. പരസ്യം ചെയ്ത ആകെ 1,667 ഒഴിവുകളിലേക്കാണ് ഇത്രയും പേരെത്തിയത്.
നിലത്തിരുന്ന് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികളുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാക് പ്രതിസന്ധികൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. രാജ്യത്ത് സർക്കാർ ജോലികളിലെ നിസാരമായ റിക്രൂട്ട്‌മെന്റ് കാരണം തൊഴിലില്ലാത്തവരുടെ എണ്ണവും തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാകുന്ന സമയത്തും നിരവധി പേരാണ് സർക്കാർ മേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നത്.
Comments