ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റിൽ 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. 2014-ന് ശേഷം റെയിൽവേയ്ക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്ന് ധമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. മുൻകാല ബജറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് ചരിത്ര റെക്കോർഡ് ആണ്. 2013-14 സാമ്പത്തിക വർഷം റെയിൽവേയ്ക്ക് അനുവദിച്ചതിനേക്കാൾ 9 മടങ്ങ് കൂടുതലാണ് ഈ തുക.
നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കാനും പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും റെയിൽവേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷത്തെ റെയിൽവേ ബജറ്റ് അപൂർണ്ണമായ പദ്ധതികളുടെ പൂർത്തീകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. 2022-ലെ കേന്ദ്ര ബജറ്റിൽ, ധനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഈ വർഷത്തെ ബജറ്റിലും ഇത് സർക്കാരിന്റെ മുൻഗണനയായി തുടരുന്നു.
റെയിൽവേക്ക് മൂലധനച്ചെലവുകൾക്കായി 1.37 ലക്ഷം കോടി രൂപയും റവന്യൂ ചെലവുകൾക്കായി 3,267 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മുൻ സാമ്പത്തിക വർഷത്തെ വിഹിതത്തേക്കാൾ 17% വർധനയാണ് റെയിൽവേ ഫണ്ടിലുണ്ടായത്. നടപ്പുവർഷത്തിൽ, ഒക്ടോബർ 31-ഓടെ ബജറ്റ് വിഹിതത്തിന്റെ 93% പൂർത്തിയാക്കി. ചരക്ക്, യാത്രക്കാരുടെ വരുമാനത്തിൽ നിന്നുള്ള വരുമാനം 2023 സാമ്പത്തിക വർഷത്തിൽ വർദ്ധനവുണ്ടായി. യാത്രക്കാരുടെ വരുമാനം നവംബർ 30 വരെ 76 ശതമാനം ഉയർന്നപ്പോൾ ചരക്ക് വരുമാനം 16 ശതമാനം ഉയർന്നിരുന്നു.
















Comments