ന്യൂഡൽഹി : 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികൾക്ക് തുടക്കമിട്ട് മഹിളാ മോർച്ച പ്രവർത്തകർ. വിജയം പ്രാപ്തമാക്കണമെങ്കിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മഹിളാ മോർച്ച സംഘം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
‘ഗുണഭോക്താവിനൊപ്പം സെൽഫി’, കമൽ മിത്ര’ തുടങ്ങിയ പദ്ധതികൾ തയ്യാറാക്കുകയാണ് ബിജെപി മഹിളാ മോർച്ച അംഗങ്ങൾ.’സുഷമ സ്വരാജ് അവാർഡ്’ മുഖേന സ്ത്രീകളെ ആദരിക്കുന്നതിനായുള്ള പൊതു പരിപാടിയും പ്രവർത്തകർ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഒരു കോടി ഗുണഭോക്താക്കൾക്കൊപ്പം സെൽഫിയെടുക്കുമെന്ന് ബിജെപിയുടെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ വോട്ടർമാർക്ക് വിവരങ്ങൾ നൽകുന്നതിനും അവരോടൊപ്പം സെൽഫി എടുക്കുന്നതിനുമായി പുതിയ ആപ്പ് പുറത്തിറക്കാൻ പോകുന്ന വിവരവും സംഘാംഗങ്ങൾ സൂചിപ്പിച്ചു. ആയുഷ്മാൻ കാർഡ് യോജന പോലുള്ള സംവിധാനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പ്രവർത്തകർ വ്യക്തമാക്കി. ഉജ്ജ്വല യോജന, ജൽ ശക്തി യോജന തുടങ്ങി സ്ത്രീകളെ ബന്ധിപ്പിക്കുന്ന 15 പദ്ധതികൾ പാർട്ടി ശാക്തീകരിക്കും.
പദ്ധതിയെക്കുറിച്ച് ബിജെപി പ്രവർത്തകർക്ക് പ്രാദേശിക തലത്തിലും ജില്ലാതലത്തിലും പരിശീലനങ്ങൾ നൽകും. സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പരിശീലനം നേടാനും കമൽ മിത്രയിലൂടെ സമൂഹത്തെ സേവിക്കാനും സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉപയോഗങ്ങൾ പൊതു സമൂഹത്തിലെത്തുകയും ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യും.
അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ പേരിൽ ദേശീയ വനിതാ ദിനത്തിൽ എല്ലാ ജില്ലകളിലും വ്യത്യസ്ത കഴിവുകളും കാര്യക്ഷമതയുമുള്ള 10 സ്ത്രീകൾക്ക് മഹിളാ മോർച്ച അവാർഡുകൾ നൽകും. ‘എല്ലാ മേഖലയിലും സ്ത്രീകൾ മുന്നേറണം, സ്ത്രീകളുടെ വികസനം കൊണ്ട് മാത്രമേ സമൂഹത്തിന്റെ വികസനം സാധ്യമാക്കാൻ കഴിയൂ എന്നതാണ് പാർട്ടിയുടെ പൊതു താൽപ്പര്യം’ അധികൃതർ കൂട്ടിച്ചേർത്തു.
Comments