ബെംഗളൂരു: ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഫെബ്രുവരി 27-നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനമാണ് ഉദ്ഘാടന ദിവസം വിമാനത്താവളത്തിൽ ആദ്യം ഇറങ്ങുക. കേന്ദ്രത്തിന്റെ ഉഡാൻ പദ്ധതി പ്രകാരമാണ് ഈ ഗ്രീൻഫീൽഡ് ആഭ്യന്തര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി കേന്ദ്രകമ്മിറ്റി അംഗവുമായ ബിഎസ് യെദ്യൂരപ്പയുടെ സ്വപ്ന പദ്ധതിയാണ് ഇത്.
ശിവമോഗയിൽ വിമാനത്താവളമെന്ന സ്വപ്നം ഇതോടെ യാഥാർത്ഥ്യമാകുന്നു. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, കർണ്ണാടകയിലെ മലനാട് മേഖലയുടെ പരിവർത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും. പുതുതായി നിർമ്മിച്ച ഈ വിമാനത്താവളത്തിലേക്ക് വരൂ, നമുക്കെല്ലാവർക്കും ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാമെന്ന് യെദ്യൂരപ്പയുടെ മകനും ശിവമോഗയിൽ നിന്നുള്ള എംപിയുമായ ബി വൈ രാഘവേന്ദ്ര ട്വീറ്റ് ചെയ്തു. വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന്റെ വീഡിയോ ക്ലിപ്പും പങ്കുവെച്ചിട്ടുണ്ട്. രാഘവേന്ദ്രയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തുകൊണ്ട് വാണിജ്യവും ബന്ധങ്ങളും വിനോദസഞ്ചാരവും കൂടുതൽ മെച്ചപ്പെടുത്താൻ ശിവമോഗയിലെ വിമാനത്താവളം സഹായകരമാകുമെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.
2020 ജൂണിലാണ് ശിവമോഗ വിമാനത്താവളത്തിന്റെ അടിത്തറ പാകിയത്. അന്നത്തെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ശിവമോഗ വിമാനത്താവളത്തിന് തറക്കല്ലിട്ടത്.662.38 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്, റൺവേ, ടെർമിനൽ കെട്ടിടം, എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവർ, ഫയർ സ്റ്റേഷൻ കെട്ടിടം എന്നിവ കൂടാതെ ടാക്സി വേ, ഏപ്രൺ, അപ്രോച്ച് റോഡ്, പെരിഫറൽ റോഡ്, കോമ്പൗണ്ട് ഭിത്തി എന്നിവയുണ്ട്. പുതിയതായി നിർമ്മിച്ച വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേന ഒരു വിമാനം ഇറക്കിയിരുന്നു.
ശിവമോഗ വിമാനത്താവളത്തിന് കവി കുവെമ്പുവിന്റെ പേര് നൽകാനുള്ള നിർദ്ദേശം കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ കന്നഡ കവിയും എഴുത്തുകാരനുമായിരുന്നു കുവെമ്പു എന്നറിയപ്പെടുന്ന കുപ്പാളി വെങ്കടപ്പ പുട്ടപ്പ. 1904 ഡിസംബർ 29-ന് മൈസൂരിൽ ജനിച്ച അദ്ദേഹം കന്നഡ എഴുത്തുകാരിൽ ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയാണ്.
Comments