ചെന്നൈ: സ്വകാര്യ വ്യക്തികൾക്കും മതസ്ഥാപനങ്ങൾക്കും ആനകളെ പരിപാലിക്കാൻ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഏതെങ്കിലും വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പരിസ്ഥിതി വനം വകുപ്പ് സെക്രട്ടറിയ്‌ക്ക് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളെ ഉടൻ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
പരിസ്ഥിതി വനംവകുപ്പ് സെക്രട്ടറിയ്‌ക്ക് കോടതി അയച്ച നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. ‘ സ്വകാര്യ വ്യക്തികളുടെയും ക്ഷേത്രങ്ങളുടെയും കീഴിലുള്ള എല്ലാ ആനകളെയും സർക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ആവശ്യം അംഗീകരിക്കുാനുള്ള സമയം ആയി. ഹിന്ദു റിലിജിയൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പുമായി ചേർന്ന് ആവശ്യമായ നടപടി കൈക്കൊള്ളണം’ എന്നാണ് കോടതി അയച്ച നോട്ടീസിൽ പറയുന്നത്.
ലളിത എന്ന പിടിയാനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമർപ്പിച്ച ഹർജിയിൽ ആനയെ പാപ്പാനിൽ നിന്ന് വേർപിരിക്കേണ്ടതില്ലെന്ന് നേരത്തെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, പരിസ്ഥിതി പ്രവർത്തകർക്കൊപ്പം ആനയെ സന്ദർശിച്ച ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ ആനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ആനയ്‌ക്ക് വേണ്ട സംരക്ഷണം നൽകാൻ വിരുധുനഗർ ജില്ലാ കളക്ടർക്ക് അദ്ദേഹം നിർദേശം നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.
















Comments