ന്യൂഡൽഹി: ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യോഗത്തിന് അദ്ധ്യക്ഷത വഹിക്കും. 2022 സെപ്തംബറിൽ ന്യൂയോർക്കിൽ നടന്ന യോഗത്തിൽ മന്ത്രിമാർ നടത്തിയ ചർച്ചകളുടെ തുടർച്ചയാകും ഇന്ന് നടക്കുക. ഇന്തോ-പസഫിക് മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച നടത്തും
ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജാപ്പനീസ് വിദേശകാര്യമന്ത്രി യോഷിമാസാ ഹയാക്ഷി, യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവർ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും.
ഇന്തോ- പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെക്കുറിച്ച് ക്വാഡ് രാഷ്‌ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തും. ഓസ്ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾക്ക് യോഗത്തിൽ അന്തിമരൂപം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാർച്ച് എട്ടിന് നടക്കുന്ന ഉഭയകക്ഷി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇന്ത്യയിലെത്തും. ക്വാഡ് ഉച്ചകോടിയിൽ ഉയർത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്റണിയും തമ്മിൽ ചർച്ച നടത്തും.
















Comments