എറണാകുളം: ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ തികച്ചും അശാസ്ത്രീയവും അനധികൃതവുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. വേണ്ട മുൻകരുതലുകളൊ ആസൂത്രണമോ ഇല്ലാതെയാണ് കൊച്ചി നഗരസഭ മാലിന്യ നിക്ഷേപസംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി നഗരസഭയുടെയും കരാർ ഏറ്റെടുത്ത കമ്പനിയുടെയും ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ബ്രഹ്‌മപുരത്ത് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തുമ്പോൾ അഗ്‌നിരക്ഷാസേന തീയണയ്‌ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016-ലെ ഖരമാലിന്യനിർമാർജന മാനേജ്‌മെന്റ് സംബന്ധിച്ച ചട്ടങ്ങളൊന്നും ബ്രഹ്‌മപുരത്ത് പാലിക്കപ്പെടുന്നില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പോലും ഇല്ലാതെയാണ് ബ്രഹ്‌മപുരം പ്രവർത്തിച്ചിരുന്നത്.
വേർതിരിക്കേണ്ട മാലിന്യങ്ങൾ അതുപൊലെ അവിടെ കൂട്ടിയിട്ടിരിക്കുകയാണ്. കൃത്യമായി വേർതിരിക്കാത്ത ജൈവമാലിന്യങ്ങളടക്കമുള്ളവ കുന്നു കൂടിയതിൽനിന്ന് മീഥേൻ വാതകം ഉണ്ടാകാനുള്ള സാധ്യത അവഗണിക്കാനാകില്ല. അതിനാൽ ഇനിയും തീപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കൂടാതെ സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിൽനിന്ന് തീപ്പൊരി ഉയർന്ന് തീപിടിക്കാനുള്ള സാധ്യത ഇനിയും ഉണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആസൂത്രണമോ രൂപകല്പനയോ ഇല്ലാതെയാണ് ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കപ്പെട്ടത്. ടാറിട്ടതോ കല്ലുകൾ പാകിയതോ ആയ വഴിയോ ഡ്രയ്നേജോ ഇവിടെ ഇല്ല. പ്രധാനപ്പെട്ട കെട്ടിടം നിലംപൊത്താറായ സ്ഥിതിയിലാണ്. കരാർക്കമ്പനിയായ ബെംഗളൂരുവിലെ സോൺട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാനോ സംസ്‌കരിക്കാനോ ഉള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ബെംഗളൂരുവിലെ റീജ്യണൽ ഡയറക്ടറേറ്റാണ് തീപിടുത്തത്തിന് ശേഷം ബ്രഹ്‌മപുരം സന്ദർശിച്ചത്.
















Comments