കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തോടനുബന്ധിച്ച് നേരിടുന്ന പ്രതിസന്ധികളെ വിമർശിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടി ഗ്രേസ് ആന്റണിയും വിഷപ്പുക സംബന്ധിച്ച വിഷയത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തത്തെത്തിയിരിക്കുകയാണ്. പുകയിൽ മുങ്ങിയ ദിനങ്ങളെ കുറിച്ച് താരം ഫെയ്‌സ്ബുക്കിൽ പോസ്റ്റ്് പങ്കുവെച്ചിരിക്കുകയായിരുന്നു.
പുക ആരംഭിച്ച അന്ന് മുതൽ താനും കുടുംബവും ചുമയും ശ്വാസം മുട്ടലും തല പൊളിയുന്ന വേദനയുമെല്ലാം അനുഭവിക്കുകയാണെന്നാണ് താരം പറഞ്ഞു. പുക ആരംഭിച്ച അന്ന് മുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി, തല പൊളിയുന്ന വേദന. നീണ്ട പത്ത് ദിവസത്തോളമായി ഇത് തുടരുകയാണെന്നും താരം കുറിച്ചു.
തീയണയ്‌ക്കുന്നതിന് പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കൊച്ചി നിവാസികളുടെയും അവസ്ഥ കാണാതെ പോകരുതെന്നും താരം പറഞ്ഞു. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതല്ലേ എന്നും താരം ചോദ്യം ഉന്നയിച്ചു. ലോകത്ത് എന്ത് പ്രശ്‌നം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്‌നെസ് എന്ന് പറഞ്ഞ് പ്രതികരിക്കുന്ന നമുക്കെന്താ ഇതിനെക്കുറിച്ച് ഒന്നും പറായാനില്ലേ, അതോ പുകയടിച്ച് ബോധം കെട്ടിരിക്കുകയാണോ എന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശച്ചു.
ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലെന്നുള്ള ഉറപ്പാണെന്നും ഇപ്പോൾ അതും പോയിക്കിട്ടിയെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് .
Comments