പതിനാല് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിച്ച മാന്ത്രികനാണ് എംഎം കീരവാണി. അതിന് നിമിത്തമായത് എസ്എസ് രാജമൗലിയുടെ ആർആർആറും. ഓസകർ വേദിയെ ധന്യമാക്കിയാണ് കീരവാണി രാജ്യത്തിന്റെ അഭിമാനമായ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കാർപെന്റേഴ്‌സ് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കറുമായി നിൽക്കുന്നുവെന്നാണ് ഓസ്‌കർ വേദിയിൽ കീരവാണി പറഞ്ഞത്. കാർപെന്റേഴ്‌സ് ബാൻഡിനോടുള്ള തികഞ്ഞ ആരാധനയാണ് ആ വാക്കുകളിൽ പ്രതിഫലിച്ചത്. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ആർആർആർ ടീമിന് അഭിനന്ദനമറിയിച്ചത്.
ഇതിന് പിന്നാലെ കീരവാണിയ്‌ക്ക് അഭിനന്ദനവുമായി റിച്ചാർഡ് കാർപെന്റർ തന്നെയെത്തിയിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് റിച്ചാർഡ് കാർപെന്റർ അഭിനന്ദനം അറിയിച്ചത്. കാർപെന്റേഴ്‌സിന്റെ പ്രശസ്ത ഗാനം ഓൺ ടോപ്പ് ഓഫ് ദി വേൾഡിന്റെ റീ ഇമാജിൻസ് വേർഷൻ പാടുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും മെൻഷനും ചെയ്തിട്ടുണ്ട്.
‘ ഈ ഓസ്‌കർ ക്യാമ്പെയ്‌നിടയിൽ എന്റെ സഹോദരൻ ശാന്തനായിരുന്നു. ഓസ്‌കർ ലഭിക്കുന്നതിനും മുൻപും ശേഷവുമെല്ലാം അദ്ദേഹം വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഈ വീഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ കണ്ണീർ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ കുടുംബത്തിന് അവിസമരണീയമായ നിമിഷമാണിത്. വളരെ നന്ദി’- എന്നാണ് സംവിധായകൻ എസ് എസ് രാജമൗലി കുറിച്ചത്.
Comments