തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസകാര നിർണ്ണയം ഇത്തവണയും നടക്കുക രണ്ട് ഘട്ടങ്ങലിലൂടെ. രണ്ട് പ്രാഥമിക ജൂറികളും അന്തിമ വിധി നിർണ്ണയ സമിതിയുമാണ് പുരസ്‌കാര നിർണയത്തിന് ഉണ്ടാവുക. ജൂറി അദ്ധ്യക്ഷനെയും അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്.
മത്സരിക്കാനുള്ള ചിത്രങ്ങളിൽ മോഹൻലാലിന്റെ നാല് ചിത്രങ്ങളാണ് ഉള്ളത്. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് ‘മയക്കം’ കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസുകൊട്’, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്നിങ്ങനെ നിരവധി സിനിമകളാണ് ലിസ്റ്റിലുള്ളത്. ഇത്രയേറെ സിനിമകൾ പുരസ്‌കാരത്തിന് മത്സരിക്കുന്നത് സർവകാല റെക്കോർഡാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘നൻപകൽ നേരത്ത് മയക്കവും’ തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയും പല ചലച്ചിത്ര മേളകളിലും ഇതിനോടകം തന്നെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. മലയാള സിനിമയിലെ എല്ലാ പ്രമുഖ താരങ്ങളുടെയും ചിത്രങ്ങൾ ഇത്തവണ പുരസ്‌കാരവേളയിലെത്തുന്നുണ്ട്. റിലീസ് ചെയ്ത ചിത്രങ്ങളേക്കാൾ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ മത്സരത്തിനുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. മുൻ വർഷങ്ങളിൽ റിലീസിനെത്താത്ത പല ചിത്രങ്ങളും അവസാന റൗണ്ട് വരെയെത്തി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. പ്രാഥമിക ജൂറി 77 ചിത്രങ്ങൾ വീതമാകും കാണുക. അന്തിമ ജൂറിയ്‌ക്ക് മുന്നിൽ 30 ശതമാനം ചിത്രങ്ങൾ മാത്രമാകും എത്തുക.
















Comments