ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസിൽ മനീഷ് സിസോദിയക്ക് തിരിച്ചടി. കസ്റ്റഡി കാലാവദി ഏപ്രിൽ 17-വരെ നീട്ടി. റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മൂന്ന് ദിവസം മുമ്പ് മനീഷ് സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
മദ്യനയ വിവാദത്തിൽ ജയിലിൽ തുടരുന്ന മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിർത്തിരുന്നു. ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും, തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് സി.ബി.ഐ പറഞ്ഞത്. എന്നാൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്നും, ചോദ്യം ചെയ്യൽ ഘട്ടം കഴിഞ്ഞതാണെന്നും സിസോദിയയുടെ അഭിഭാഷകന്റെ വാദം.
കഴിഞ്ഞ ഫെബ്രുവരി 26-നാണ് ചോദ്യം ചെയ്യലിനായി ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയത്. തുടർന്ന് സിസോദിയയെ അറസ്റ്റ് ചെയ്തു. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി. കേസിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രം ജയിൽ മോചിതനാകാനാകില്ല.
















Comments