കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. തീവെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവശേഷം റെയിൽവേ സ്റ്റേഷനിൽ പോലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു എന്നും ഇയാൾ മൊഴി നൽകി. തുടർന്ന് പിറ്റേന്ന് പുലർച്ചെയോടെ രത്‌നഗിരിയിലേക്ക് പോയതായും പറഞ്ഞു.
കേരളത്തിൽ ആദ്യമായാണ് എത്തുന്നതെന്നും പോലീസസിനോട് പറഞ്ഞു.ട്രെയിനിൽ ജനറൽ കംമ്പാർട്ടമെന്റിൽ ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തതെന്നും ഇയാൾ പറഞ്ഞു. അക്രമം നടത്തിയത് എന്തിന് എന്ന ചോദ്യത്തിന് ‘കുബുദ്ധി’ കൊണ്ടെന്നായിരുന്നു ഷാറൂഖ് സെയ്ഫിയുടെ മൊഴി. ഈ മൊഴി മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമാണെന്ന് ചോദ്യം ചെയ്യലിൽ ഷാറൂഖ് സെയ്ഫി പറഞ്ഞിരുന്നു. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. യാത്രയ്‌ക്കിടയിൽ പരിചയപ്പെട്ട സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ മുംബൈ വരെയാണ് ഒപ്പമുണ്ടായിരുന്നതെന്നും തീവെപ്പ് കേസിലെ മുഖ്യപ്രതി പറഞ്ഞു.
കോഴിക്കോട് വരെ യാത്ര ചെയ്യാവുന്ന ജനറൽ ടിക്കറ്റാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്‌റ്റേഷനിലാണ് ഇയാൾ ഇറങ്ങിയതെന്ന് അറിയില്ലെന്നും ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. തൊട്ടടുത്ത ട്രെയിനിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കൈയ്യിൽ കരുതിയിരുന്ന ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞു.
















Comments