ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം നാളെ തന്നെ നടക്കും. സിസിഎഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നാളെ പുലർച്ചെ 4-ന് ദൗത്യം ആരംഭിക്കും.അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ തുടങ്ങി. ഉച്ചയ്‌ക്ക് 2.30-നാണ് അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തിയത്.
ഇതിന്റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ചിന്നക്കനാലിൽ ഇന്നലെ തിരിച്ചെത്തി. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്‌ദ്ധ സമിതി സർക്കാരിനി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. പോലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ക് ഡ്രില്ലാണ് നടക്കുക.
ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അരിക്കൊമ്പനെ പിടികൂടുകയാണെങ്കിൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയർ റിസർവിലേക്കോ മാറ്റുന്നതിനാണ് വനം വകുപ്പ് തീരുമാനമെടുത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി. ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ക് ഡ്രിൽ നടത്താൻ തീരുമാനിച്ചത്. ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലാണ് അരിക്കൊമ്പൻ നാശം വിതയ്‌ക്കുന്നത്.
















Comments