കോട്ടയം : പോലീസിൽ പരാതി നൽകിയ ശേഷവും അരുൺ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കോട്ടയത്ത് സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആതിരയുടെ സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ്. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. പരാതി നൽകി പോലീസ് ഇടപെട്ട കേസിന്റെ അവസ്ഥ ഇതാണെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും ആശിഷ് ചോദിച്ചു.
വിവാഹ പന്തൽ ഉയരേണ്ട വീട്ടിൽ ഇന്ന് മരണപ്പന്തലാണ് ഉയർന്നിരിക്കുന്നതെന്നും ആശിഷ് പറഞ്ഞു. മണിപ്പൂരിൽ സബ് കളക്ടറായ ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് ആതിര. ആതിരയുടെ ആത്മഹത്യയെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ആശിഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. സൈബർ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്റെ സഹോദരിയുടേതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിനൽകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആതിരയുടെ മുൻ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ ആതിരയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ അക്രമണം ആയിരുന്നു നടത്തിയത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ആതിരയുടെ ആത്മഹത്യ. ആതിരയ്‌ക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കെയാണ് അരുൺ ഫേസ്ബുക്കിൽ നിരന്തരമായി ആതിരയുടെ ചിത്രങ്ങൾ പങ്കുവെയ്‌ക്കാൻ തുടങ്ങിയത്. ആതിരയുടെ പരാതിയിൽ വൈക്കം എഎസ്പി നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പോലീസിന്റെ വാദം. നേരിട്ട് ആതിരയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നതായും പോലീസ് പറയുന്നു.
















Comments