മലപ്പുറം: എ ഐ ക്യാമറ വിവാദം വീണ്ടും കത്തുന്നു. ഇന്ന് എഐ ക്യാമറ വിവാദത്തിൽ നിർണായക തെളിവുകൾ പുറത്തുവരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞ അദ്ദേഹം ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും തങ്ങളുടെ കാലത്ത് ഇത്രയും വലിയ സമരങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതിനിടെ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നതിനിടെ ആരംഭിച്ച സിപിഎം സംസ്ഥാന സമിതി യോഗം സമിതി യോഗം ഇന്നും നാളെയുമായി നടക്കും. ഇന്ന് സംസ്ഥാന സമിതിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ചേരാൻ സാധ്യതയുണ്ട്. ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലെ ചർച്ചകളിൽ എഐ ക്യാമറ വിവാദം വന്നില്ല. പാർട്ടി നേതൃയോഗത്തിൽ വിഷയം ആരും ഉന്നയിച്ചില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഒന്നും വിശദീകരിച്ചതുമില്ല.
Comments