കോട്ടയം:സിനിമാ ചിത്രീകരണം ഗതാഗത കുരുക്കുണ്ടാക്കിയതായി പരാതി. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെയാണ് പരാതി ഉയർന്നത്. കോട്ടയം ജില്ലയിലെ പാലായിലാണ് സംഭവം. പിന്നാലെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് പാലാ നഗരസഭ മുഖ്യമന്ത്രിയക്ക് പരാതി സമർപ്പിച്ചു. പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സബ് ജയിലിൽ അനധികൃതമായി ചിത്രീകരണം നടത്തിയെന്നും നഗരസഭ പരാതിയിൽ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സിനിമയുടെ ചിത്രീകരണത്തിന് നഗരസഭ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് ചിത്രീകരണം നടത്തുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആർഡിഓയോട് വിശദീകരണം തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സബ്ജയിൽ റോഡ് ഷൂട്ടിംഗിന് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് നഗരസഭയിൽ ലഭിച്ചത്. സ്പെഷ്യൽ കൗൺസിൽ കൂടിയാണ് ഇതിന് അനുമതി നൽകിയത്. പൊതുജനങ്ങൾക്കും വാഹനയാത്രയ്ക്കും തടസ്സം സൃഷ്ടിക്കാതെയുള്ള ഷൂട്ടിംഗിനാണ് അനുമതി നൽകിയത്. എന്നാൽ ക്യാരവാനുകളും ജനറേറ്റർ വാഹനങ്ങളും അടക്കം ഇടുങ്ങിയ റോഡിലെത്തിച്ച് ഗതാഗതം ബ്ലോക്ക് ചെയ്താണ് ഷൂട്ടിംഗ് തുടങ്ങിയത്. ബൈപ്പാസിൽ നിന്നും കട്ടക്കയം റോഡിൽ നിന്നും എത്തിയ വാഹനങ്ങൾ കുടുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് വഴിവെച്ചു. ജയിലിന് തൊട്ടടുത്തുള്ള സിവിൽ സ്റ്റേഷന്റെ പ്രവർത്തനത്തെയും ചിത്രീകരണം ബാധിച്ചു.
















Comments