ന്യൂഡൽഹി: ശാസ്ത്ര- സാങ്കേതിക പദങ്ങൾക്ക് പ്രാദേശീക ഭാഷ നിഘണ്ടുവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പത്ത് പ്രദേശീക ഭാഷയിലാണ് നിഘണ്ടു ഒരുക്കുന്നത്. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര- സാങ്കേതിക പദാവലി കമ്മീഷനാണ് ദൗത്യത്തിന് പിന്നിൽ.
ഇന്ത്യൻ ഭരണഘടനയുടെ പതിനെട്ടാം അനുച്ഛേദത്തിൽ 22 പ്രാദേശിക ഭാഷകളാണ് അംഗീകരിച്ചിട്ടുള്ളത്. സംസ്‌കൃതം, ബോഡോ, സന്താലി, ഡോഗ്രി, കശ്മീരി, കോങ്കിണി, നേപ്പാളി, മണിപ്പൂരി, സിന്ധി, മൈഥിലി തുടങ്ങിയ ഭാഷകളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. മിക്ക പ്രാദേശിക ഭാഷകൾക്കും ശാസ്ത്ര സത്യങ്ങൾ വിശദീകരിക്കാനുളള പദാവലികളുടെ ദൗർലഭ്യമുണ്ട്. ഇത് പരിഗണിച്ചാണ് നിഘണ്ടു തയ്യാറാക്കുന്നത്.
സിവിൽ- ഇലട്രിക്കൽ എഞ്ചിനിയറിംഗ്, ജേണലിസം, പൊതു ഭരണം, രസതന്ത്രം, ജന്തുശാസത്രം, സസ്യശാസ്ത്രം, ഭൗതികശാസ്ത്രം, മനശാസ്ത്രം സാമ്പത്തിക ശാസ്ത്രം, ആയുർവേദ, ഗണിതം തുടങ്ങി പതിനഞ്ച് ശാഖകളിലെ വാക്കുകളാണ് ആദ്യ ഘട്ടമായി നിഘണ്ടുവിൽ ഉൾപ്പെടുത്തുക. സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾക്കും, സർവകലാശാലകൾക്കും, നാഷണൽ ടെസ്റ്റിംഗ് എജൻസി തുടങ്ങിയ സ്ഥാപനങ്ങളിൽ നിഘണ്ടു വിതരണം ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് നിഘണ്ടു തയ്യാറാക്കുന്നത്.
ഓരോ ഭാഷയിലേയും 5,000 ശാസ്ത്ര പദങ്ങൾ നിഘണ്ടുവിൽ ഉൾപ്പെടുത്തും. നിർമ്മാണം മൂന്ന് നാല് മാസം കൊണ്ട് പൂർത്തിയാകും. 2000 കോപ്പി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. ഡിജിറ്റൽ വേർഷൻ സൗജന്യമായാണ് ലഭ്യമാക്കുക. സാങ്കേതിക പദാവലിയുടെ രൂപീകരണത്തിനായി 1961 ലാണ് ശാസ്ത്ര- സാങ്കേതിക പദാവലി കമ്മീഷൻ രൂപീകരിച്ചത്.
















Comments