മലപ്പുറം : താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്‌ക്ക് 1.45ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് മലപ്പുറം ജില്ലാ കലക്ടർ ഇന്ന് സമർപ്പിക്കും. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് കഴിഞ്ഞ തവണ വിഷയം പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഇന്നലെ ബോട്ടപകടത്തില്‍ നാലുപേര്‍ കൂടി അറസ്റ്റിലായിരുന്നു. ബോട്ട് ജീവനക്കാരായ എളാരംകടപ്പുറം സ്വദേശി വടക്കയില്‍ സവാദ് (41), ബോട്ടിന്റെ മാനേജര്‍ താനൂര്‍ സ്വദേശി മലയില്‍ അനില്‍കുമാര്‍ (48), യാത്രാടിക്കറ്റ് നല്‍കുന്ന താനൂര്‍ സ്വദേശി കൈതവളപ്പില്‍ ശ്യാംകുമാര്‍ (35), ബോട്ടില്‍ ആളെ വിളിച്ചുകയറ്റുന്ന ജീവനക്കാരന്‍ അട്ടത്തോട് സ്വദേശി പൗറാജിന്റെ പുരക്കല്‍ ബിലാല്‍ (32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ബോട്ടിന്റെ ഉടമ, ഡ്രൈവര്‍, ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായിട്ടുള്ളവർ തിരൂർ സബ് ജയിലിലാണ്. ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ച് ചോദ്യം ചെയ്തതിനു ശേഷമാകും കൂടുതൽ നടപടി.
താനൂരിൽ അപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ എല്ലാ രേഖകളും കണ്ടുകെട്ടിയിരുന്നു. ബേപ്പൂരിലെ പോർട്ട് ഓഫിസിലെത്തിയ അന്വേഷണ സംഘം രേഖകൾ പരിശോധിച്ച ശേഷമാണ് കണ്ടുകെട്ടിയത്. അനധികൃതമായാണോ രേഖകൾ സമ്പാദിച്ചതെന്ന് പരിശോധിക്കും.
















Comments