തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് നിഗമനം. ഫലമായി കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിൽ ബുധനാഴ്ചയോടെ മഴ സജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മോക്ക ചുഴലിക്കാറ്റ് തീരം തൊടുന്ന സമയത്ത് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയാണ് പ്രവചിക്കപ്പെടുന്നത്.
ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ ഇടങ്ങളിൽ നാശം വിതയ്ക്കാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ തീരങ്ങളിൽ നിന്നും നിരവധി പേരെ ഒഴിപ്പിക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരത്ത് മീൻപിടിത്തത്തിന് തടസ്സമില്ല.
Comments