തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് ഇന്ന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും നിയമ പരിധിയിൽ ഉൾപ്പെടുത്തും. ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളായാണ് നിയമഭേതഗതിയിൽ മാറ്റം വരുത്തുന്നത്.
ഓർഡിനൻസ് നിലവിൽ വരുന്നതോടെ നഴ്സിംഗ് കോളേജുകൾ ഉൾപ്പടെ എല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിയമത്തിന്റെ സംരക്ഷണമുണ്ടാകും. യോഗത്തിൽ സമയബന്ധിത നിയമനടപടികൾക്ക് വ്യവസ്ഥയുണ്ടാക്കും. നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണം എന്നാണ് ഡോക്ടർമാരുടെ സംഘടനകൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
സുരക്ഷാ ജീവനക്കാർ, ക്ലറിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെയുൾപ്പെടെ നിയമപരിരക്ഷയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിൽ ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ഉൾപ്പെടുത്താം എന്ന നിലയിലാണ് ആലോചന. അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ പരമാവധി ശിക്ഷ മൂന്ന് വർഷം എന്നതിൽ നിന്ന് ഉയർത്തി 7 വർഷമാക്കും. ഏറ്റവും കുറഞ്ഞ ശിക്ഷ 6 മാസമാക്കും. കുറ്റകൃത്യം നടന്ന് കഴിഞ്ഞാൽ അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ ആറിരട്ടി വരെ നഷ്ടപരിഹാരം എന്നതിലും അന്തിമ ചർച്ചകൾ നടക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കൂടിയാണ് പൂർത്തിയാകാനുള്ളത്.
















Comments