കമ്പം: ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്‌ത്തി അരികൊമ്പൻ. ലോവര്‍ ക്യാംമ്പില്‍ നിന്നും ആന കമ്പം ടൗണിലെത്തി. ആനയെ തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വൻസി ആന്റിനകൾ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിച്ചുവരികയാണ്. കമ്പത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.
വ്യാഴാഴ്ച അർദ്ധരാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയ്‌ക്കു സമീപമെത്തിയ കാട്ടാനയെ വനപാലകർ ആകാശത്തേക്കു വെടിവച്ചാണ് കാടുകയറ്റിയത്. ഇന്നലെ ഉച്ചയ്‌ക്കു ശേഷം തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന ദേശീയപാത കടന്ന് ലോവർ ക്യാംമ്പ് പവർ ഹൗസിനു സമീപത്തുകൂടി സഞ്ചരിക്കുകയായിരുന്നു.
കമ്പംമെട്ട് ഭാഗത്തേക്ക് സഞ്ചരിച്ചാൽ തിരികെ ചിന്നക്കനാലിൽ തന്നെ അരികൊമ്പൻ എത്തുമെന്നാണ് നിഗമനം. ഗൂഡല്ലൂർ– തേവാരം വഴി ചിന്നക്കനാൽ ലക്ഷ്യമിട്ടാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നാണ് സംശയം. റേഡിയോ കോളറിൽ നിന്ന് ഇന്നലെ രാത്രി സിഗ്നൽ ലഭിച്ചിടത്തുനിന്ന് ചിന്നക്കനാലിലേക്കുള്ള ദൂരം 100 കിലോമീറ്ററിൽ താഴെയാണ്. ചിന്നക്കനാലിൽ നിന്നാണ് ഏപ്രിൽ 29-ന് മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്.
Comments