ചെന്നൈ: അരിക്കൊമ്പനെ പിടിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗച്ച് തമിഴ്നാട് വനം വകുപ്പ്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസി സംഘത്തെയാണ് ആനയെ പിടിക്കുന്നതിനായി തമിഴ് നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നീ വിദഗ്ധരാണ് സംഘത്തിലുൾപ്പെട്ടിരുന്നത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിയ്ക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് പുലർച്ചെ ലഭിച്ച വിവരം. ആന അനുയോജ്യമായ സ്ഥലത്തെത്തുകയാണെങ്കിൽ വൈകാതെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം. നിലവിൽ ഇതിന് വേണ്ടിയുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്ത് വരികയാണ്. വനം വകുപ്പ് ജീവനക്കാർ ആനയെ നിരീക്ഷിക്കുകയാണ്.
അരിക്കൊമ്പൻ തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ച അരികൊമ്പൻ കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ് പാൽരാജിന്റെ തലക്കും വയറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം തേനി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
Comments