നമ്മുടെ ദാർശനിക പാരമ്പര്യത്തിന്റെ നിലനിൽപ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. മഹാപണ്ഡിതനായ ശ്രീ സി. രാജഗോപാലാചാരി ആദിശൈവരെയാണ് ബ്രിട്ടീഷുകാരിൽനിന്ന് അധികാര ചെങ്കോൽ ഏറ്റുവാങ്ങി നെഹ്റുവിനെ ഏൽപ്പിക്കാൻ തെരഞ്ഞെടുത്തത് എന്നത് തനിക്ക് പുതിയ അറിവാണ് സി രാധാകൃഷ്ണൻ പറഞ്ഞു.
ആദിശൈവ ഗുരുനാഥന്മാർ മുഖേന ചെങ്കോൽ കൈമാറ്റം നടന്ന വാർത്ത വായിച്ചപ്പോൾ താൻ നടത്തിയ പഠന യാത്രകൾ ഓർത്തുപോയതായി.
ആദിശൈവരെ കുറിച്ച് കുറെ പഠനം ഞാൻ നടത്തിയിരുന്നു. അവർ തഞ്ചാവൂരിൽ നടത്തിപ്പോന്ന അധീനങ്ങൾ എന്ന സർവ്വകലാശാലകളെ കുറിച്ചും അവിടത്തെ രീതികളെ കുറിച്ചും അറിയാനായിരുന്നു പഠനം.
ഇന്ത്യയിൽ എങ്ങും അബ്രാഹ്‌മണരെ ബ്രാഹ്‌മണ പണ്ഡിതന്മാർ വേദവേദാന്താദികൾ പഠിപ്പിക്കാതിരുന്ന കാലത്ത് പിന്നീട് ഭാഷാപിതാവായി തീർന്ന രാമാനുജൻ എഴുത്തച്ഛൻ ഉപരിപഠനത്തിന് പോയത് തഞ്ചാവൂരിൽ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുനാഥന്മാർ ആദിശൈവരായിരുന്നു എന്നും അറിഞ്ഞപ്പോൾ ആയിരുന്നു തന്റെ ഈ പഠനം.
ജാതി നോക്കാതെ വേദശാസ്ത്രാദികൾ പഠിപ്പിച്ചു എന്ന കുറ്റത്തിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ആഴ്വാഞ്ചേരി തമ്പുരാക്കളുടെ സഹായം കൊണ്ട് ആ വധശിക്ഷ നാടുകടത്തിലായി പരിമിതപ്പെടുത്തപ്പെടുകയും ചെയ്തപ്പോൾ ആചാര്യൻ വീണ്ടും പോയത് താൻ പഠിച്ച ഇതേ ഗുരുകുലത്തിലേക്കാണ്. അവിടെ പതിന്നാലു കൊല്ലം പഠിപ്പിച്ചു. എന്നിട്ടാണ് സാമൂതിരിനാടിന്റെ അതിർത്തി വരെ വന്നതും ശോകനാശിനിയുടെ മറു കരയിൽ ആശ്രമം പണിതതും ഗുരുകുലം സ്ഥാപിച്ചതും.
നമ്മുടെ ചരിത്ര വഴിയിലെ നോട്ടപ്പിശുകുകൾക്ക് പരിഹാരമുണ്ടാകേണ്ട കാലം വൈകി. ഭാരതീയത എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ ഇനിയും ചികയപ്പെടേണ്ടതുണ്ട്. മതത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒന്നാണല്ലോ അത്. അതുതന്നെയാണ് ആധുനിക ലോകത്ത് അതിന്റെ പ്രസക്തിയും.
















Comments