ഹൈദ്രരബാദ്: നിശാപാർട്ടിക്കു വിദേശയിനം വന്യജീവികളെ ഉപയോഗിച്ചെന്ന പരാതിയിൽ പബ്ബിന്റെ ഉടമകൾ അടക്കം ഒൻപത് പേർ പോലീസ് പിടിയിൽ. സ്വോറ നൈറ്റ് ക്ലബ് മാനേജ്‌മെൻറാണ് നിശാപാർട്ടി നടത്തിയത്. ഹൈദരാബാദിലാണ് സംഭവം. രാത്രികളിൽ നടക്കുന്ന പാർട്ടിയിൽ ആളുകളെ ആകർഷിക്കാനായി ബാർ ഉടമകൾ പാമ്പടക്കമുള്ള ജീവികളെ എത്തിക്കുകയായിരുന്നു.
പാർട്ടിക്കെത്തിയവർ മദ്യപിക്കുന്നതിനൊപ്പം പാർട്ടിയിലെത്തിച്ച ഇഗ്വാനയെയും പൈത്തനെയുമൊക്കെ കയ്യിലെടുത്ത് ലാളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പബ്ബുടമകൾക്കെതിരെ പരാതി ഉയർന്നത്. ഹൈദരബാദിലെ ജൂബിലി ഹിൽസിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. വാരാന്ത്യങ്ങളിൽ നടക്കുന്ന പാർട്ടികളിലാണ് ആദ്യമായി ജീവികളെ ഉൾപ്പെടിത്തിയത്. അടുത്ത ആഴ്ചയിലെ പാർട്ടിക്കുള്ള പ്രചരണത്തിനായി പബ്ബുടമകൾ തന്നെ ജീവികൾക്കൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ ദിവസം ക്ലബ്ബിൽ നടന്ന റെയ്ഡിൽ 14 പേർഷ്യൻ പൂച്ചകൾ, മൂന്ന് ബംഗാൾ പൂച്ചകൾ, രണ്ട് ഇഗ്വാനകൾ, തത്തകൾ, പോസം വിഭാഗത്തിലുള്ള ജീവികൾ, പ്രത്യേകയിനം തത്തകൾ എന്നിവയെയും പിടികൂടിയിരുന്നു. ഹൈദരബാദിൽ തന്നെയുള്ള ഒരു സ്ഥാപനമാണ് പാർട്ടിക്ക് വേണ്ടിയുള്ള വന്യജീവികളെ വിതരണം ചെയ്തതെന്നാണ് വിവരം.
Comments