ആലപ്പുഴ: പിണറായി വിജയൻ സർക്കാർ ഈ നാട് എങ്ങനെ വിറ്റ് തുലച്ച് പണം ഉണ്ടാക്കാം എന്ന കാര്യത്തിൽ ഗവേഷണം നടത്തുന്നവരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാരാരിക്കുളം കടപ്പുറത്ത് കരയും കടലും സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുത്ത ഇടത് സർക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാരാരികുളം കടൽത്തീരം ഒരു മാനദണ്ഡവുമില്ലാതെ നിലവിലുള്ള നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് സാഹസിക ടൂറിസത്തിന്റെ പേരിൽ സ്വകാര്യവ്യക്തികൾക്ക് തീറെഴുതി കൊടുക്കാൻ പോവുകയാണ് ഇടതുസർക്കാർ. മീൻപിടിക്കുന്ന ബോട്ടുകളെ ടൂറിസം ബോട്ടാക്കി മാറ്റി ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നതാണ് ഇവിടുത്തെ ടൂറിസം. കേരളത്തിൽ എത്ര വിനോദസഞ്ചാര ബോട്ടുകളുണ്ടെന്ന് പോലും ടൂറിസം മന്ത്രിക്ക് അറിയില്ല. സാഹസിക ടൂറിസം എന്ന പേരിൽ ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കാൻ ബിജെപി അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ നടക്കുന്നത് വലിയ സമരത്തിന്റെ തുടക്കമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. മാരാരികുളം കടപ്പുറത്തിന്റെ നൈസർഗികമായ പ്രത്യേകത നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബീച്ചിന്റെ നവീകരണത്തിനും ശരിയായ വികസനത്തിനുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്തിനാണ് സ്വകാര്യ കമ്പനിക്ക് ബീച്ച് കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അഴിമതി മാത്രം ലക്ഷ്യം വെച്ചാണ് ബീച്ച് സ്വകാര്യവത്ക്കരിക്കുന്നത്. ഇവിടെ മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാവുകയാണ്. സംസ്ഥാന ഫിഷറീസ് മന്ത്രിയെ കൊണ്ട് സ്വന്തം ജില്ലയ്‌ക്ക് പോലും ഒരു ഗുണവുമില്ല. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുകയാണ് സർക്കാറെന്നും കരിമണൽ ഖനനത്തിലും പമ്പ മണൽവാരലിലും മുട്ടിൽമരം മുറിയിലുമെല്ലാം ജനങ്ങൾ ഇത് കണ്ടതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കെ-ഫോൺ എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ. ചൈനീസ് കേബിളുകളാണ് കെ-ഫോണിന് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കളെ പറ്റിക്കാനാണ്. രാജ്യത്ത് സുഗമമായ രീതിയിൽ ഇന്റർനെറ്റ് സേവനം ലഭിക്കുമ്പോഴാണ് കെ-ഫോൺ പ്രഹസനം നടത്തുന്നത്. സംസ്ഥാനം കടക്കെണിയിലാവുമ്പോഴാണ് ഇത്തരം ധൂർത്തുകൾ സർക്കാർ നടത്തുന്നത്. പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അഴിമതിയാണ് കേരളത്തിലുള്ളത്. ഇതേ കമ്പനിയാണ് കെ-ഫോണും നടത്തുന്നത്. എഐ ക്യാമറയെ പോലെ തന്നെ മുഖ്യമന്ത്രിക്കും സംഘത്തിനും പണമുണ്ടാക്കാനുള്ള ഉപാധി മാത്രമാണ് കെ-ഫോൺ. ഇത്രയും കാലത്തെ ലോക കേരളസഭ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പിണറായി വിജയൻ പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
















Comments