കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനൊന്ന് വയസ്സുകാരന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എബിസി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സംരക്ഷിക്കപ്പെടേണ്ടത് പട്ടികളല്ല കുട്ടികൾ ആണെന്നും ബാലാവകാശ കമ്മീഷൻ ചെയർമാർ കെവി മനോജ് കുമാർ പറഞ്ഞു.
നാടിനെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂർ മൂപ്പിലങ്ങാടിയിലുണ്ടായത്. സംസാരശേഷിയില്ലാത്ത പതിനൊന്നുവയസ്സുകാരനെ ക്രൂരമായാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ മരണത്തിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കളിക്കുന്നതിനിടെ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയ്ക്ക് നിലവിളിക്കാൻ പോലും സാധിക്കാത്തതിനാൽ നാട്ടുകാർ അറിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് രക്തംവാർന്ന് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയുടെ മുഖത്തും ശരീരത്തും മാരക മുറിവുകളുണ്ടായിരുന്നു. കളിയ്ക്കുന്നതിനിടെ തെരുവുനായകൾ കുട്ടിയെ ഇവിടേക്ക് ഓടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അമിതമായി രക്തം വാർന്നതാണ് മരണകാരണം. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Comments