ബെംഗളൂരു: ബസ് ഓടിക്കാൻ ശ്രമിച്ച് വെട്ടിലായി കോൺഗ്രസ് എംഎൽഎ. കർണാടകയിൽ കോൺഗ്രസിന്റെ വനിതാ എംഎൽഎയായ രൂപ്കലയാണ് കെസ്ആർടിസി ബസ് ഓടിക്കാൻ ശ്രമിച്ച് വെട്ടിലായത്. സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച ശക്തി യോജന എന്ന സർക്കാർ പദ്ധതി ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായി കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ബസിൽ കയറി ഡ്രൈവർ സീറ്റിൽ ഇരുന്നപ്പോഴാണ് സംഭവം.
പദ്ധതി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപനം വന്നതിന് ശേഷം ബസിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറിയ രൂപ്കല അബദ്ധത്തിൽ റിവേഴ്‌സ് ഗിയർ ഇടുകയും പുറകോട്ട് കുതിച്ച ബസ് പാർക്കിംഗ് ലോട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ ചെന്നിടിച്ചുവെന്നുമാണ് ആരോപണം. ഇതോടെ ഡ്രൈവർ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം ബസ് നിയന്ത്രിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞുവെന്നും യാത്രക്കാർ പ്രതികരിച്ചു. രൂപ്കലയ്‌ക്ക് ഹെവി ലൈസൻസില്ലെന്നും ആരോപണമുണ്ട്.
എംഎൽഎ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തപ്പെടുകയും ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കോളാർ ഗോൾഡ് ഫീൽഡ്‌സിൽ (കെജിഎഫ്) നിന്നുള്ള എംഎൽഎയാണ് രൂപ്കല. ഹെവി വെഹിക്കിൾ ലൈസൻസ് ഇല്ലാത്ത എംഎൽഎയെ ബസ് ഓടിക്കാൻ അനുവദിച്ചതിന് കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരെയും രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
Comments