ഇന്ന് ജൂൺ 21, അന്താരാഷ്‌ട്ര യോഗാ ദിനം. യോഗ കേവലമൊരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും ഈ പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണത്. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസിന്റെയും മാറ്റം ലക്ഷ്യമിടുന്ന ഒരു മാന്ത്രികത അതിൽ ഒളിച്ചിരിപ്പുണ്ട്.
2015 ജൂൺ 21 മുതലാണ് അന്താരാഷ്‌ട്രതലത്തിൽ യോഗാദിനം ആചരിച്ച് തുടങ്ങിയത്. ഐക്യരാഷ്‌ട്രസഭയുടെ സമ്മേളനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. യോഗാദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ആഹ്വാനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഏറെ ചരിത്രമുള്ള യോഗ ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലി ജൂൺ 21-ന് അന്താരാഷ്‌ട്ര യോഗാദിനമായി ആഘോഷിക്കാമെന്ന് പ്രഖ്യാപിക്കുകയും 180-ഓളം രാജ്യങ്ങൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഡൽഹിയിലെ രാഷ്‌ട്രപതിഭവനിലാണ് ഇന്ത്യയിൽ ആദ്യമായി അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ചത്. അന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ 36,000 പേരാണ് പങ്കെടുത്തത്. 35 മിനിറ്റ് നീണ്ട് നിന്ന് യോഗാഭ്യാസത്തിൽ 21 യോഗമുദ്രകളാണ് ചെയ്തത്. ആ ദിനം ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു. 84 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. യോഗ ലോകത്തെ ഒന്നിപ്പിച്ചുകൊണ്ട് ഈ നൂറ്റാണ്ടിൽ നാം തിരിച്ചറിയുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.
മനസിന്റെയും ശരീരത്തിന്റെയും ഐക്യത്തെ പ്രതീകപ്പെടുത്തുന്ന ‘ചേരുക’, അല്ലെങ്കിൽ ‘ഒരുമിക്കുക’ എന്നർത്ഥമുള്ള സംസ്‌കൃത മൂലമായ ‘യുജ്’ എന്ന പദത്തിൽ നിന്നാണ് യോഗ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. സ്ഥിരമായി യോഗ പരിശീലിക്കുന്നതോടെ ഒരു വ്യക്തിയ്‌ക്ക് പിതാവിനെ പോലെ സംരക്ഷിക്കുന്ന ധൈര്യം, അമ്മയുടെ ക്ഷമ, സ്ഥിരമായ സുഹൃത്തായി മാറുന്ന മാനസിക സമാധാനം എന്നിങ്ങനെയുള്ള പല ഗുണങ്ങൾ ഉൾക്കൊള്ളാൻ കഴിയും. യോഗ മനുഷ്യനെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കും. നമ്മുടെ ജീവിത രീതിയെ മാറ്റാൻ യോഗയ്‌ക്ക് കഴിയും.
വേദകാലം മുതലാണ് യോഗ ഭാരതത്തിൽ ആരംഭിച്ചത്. വർഷങ്ങളായി ഭാരതീയരുടെ ജീവിതശൈലിയുടെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ് ഈ വ്യായാമമുറ. അറിവ്, കർമം, ഭക്തി എന്നിവയുടെ ഉത്തമമായ കൂടിച്ചേരൽ കൂടിയാണിത്.’വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് 2023-ലെ യോഗദിന പ്രമേയം. ലോകത്തെ തന്നെ ഒത്തൊരുമയുള്ള ‘ഏകകുടുംബ’മായി കണക്കാക്കുന്നതിനുള്ള മാർഗങ്ങളിലൊന്നാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുകയെന്ന ഉദ്ദേശ്യം കൂടി യോഗയ്‌ക്കുണ്ട്. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ ഗുണഫലങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. യോഗയുടെ ഗുണങ്ങൾ നമ്മളിലേക്കെത്തിക്കുക എന്നതാണ് യോഗാദിനത്തിന്റെ പ്രധാനലക്ഷ്യം. യോഗ ഇന്ത്യയ്‌ക്ക് പുതിയ ഒരു സംഭവമല്ല. ചരിത്രം പരിശോധിച്ചാൽ വേദകാലഘട്ടത്തിന് മുൻപും ഇവിടെ യോഗാഭ്യസികളുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
പടിഞ്ഞാറൻ രാജ്യങ്ങളെ യോഗ പരിചയപ്പെടുത്തിയത് സ്വാമി വിവേകാനന്ദനാണ്. 1893-ൽ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിലായിരുന്നു അത്. പിന്നീട് യോഗ ഇവിടങ്ങളിൽ പഠനവിഷം തന്നെയായി മാറി. അത്രമാത്രം അഭിനിവേശമായിരുന്നു പടിഞ്ഞാറാൻ രാജ്യക്കാർക്ക് ഭാരതീയരുടെ യോഗയോട്. മഹാ ഋഷിവര്യനായ പതഞ്ജലിയും യോഗയിൽ അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സദ്ഗുരിക്കന്മാരെ അനുസ്മരിക്കാനുള്ള ഒരുദിവസം എന്ന നിലയുമാണ് ഇന്നേ ദിനം യോഗ ദിനമായി തിരഞ്ഞെടുത്തത്. സൂര്യൻ വടക്ക് നിന്ന് ദക്ഷിണ മേഖലയിലേക്ക് നീങ്ങി തുടങ്ങുന്ന ദിനം കൂടിയാണ് ജൂൺ 21.
യോഗ എന്ന വ്യായാമ മുറയ്‌ക്ക് പല തരത്തിൽ അർത്ഥം കണ്ടെത്തുന്നവരുണ്ട്. ചിലർ ഇതിനെ ആസനകളെന്നും മറ്റ് ചിലർ ഇതിനെ ആത്മീയ പാതയാണെന്നും വിശ്വസിക്കുന്നു. മറ്റ് ചിലരാകട്ടെ ഇതിനെ ആരോഗ്യഗുണം പ്രതിനിധാനം ചെയ്യുന്നതായി പറയുന്നു. കേവലം ശാരീരിക വ്യായമമല്ല യോഗ, ഇതൊരു വ്യക്തിയുടെ ചിന്താഗതിയിൽ ഒരുപാട് വ്യത്യാസം സൃഷ്ടിക്കാൻ കഴിവുള്ള മന്ത്രയാണ് യോഗ. കരുത്തും ബുദ്ധിയും വിവേകവും ആർജ്ജിക്കണമെങ്കിൽ യോഗയെ പിന്തുടരുന്നത് ഉചിതമായിരിക്കും. യോഗ തന്നിൽ തന്നെയുള്ള കഴിവുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കുന്നു. എത്ര ആത്മാർത്ഥമായി ആശയവിനിമയം നടത്താം, ഏത് സാഹചര്യത്തെയും എത്രത്തോളം നൈപുണ്യത്തോടെ പ്രവർത്തിക്കാനാകും എന്നതിനൊക്കെ യോഗയിൽ ഉത്തരമുണ്ട്. പരിശീലിച്ചെടുക്കുകയേ വേണ്ടൂ….
എല്ലാവർക്കും യോഗാദിനാശംസകൾ
Comments