കോട്ടയം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തെ ആയില്യം ചതുശ്ശതം ഇന്ന് നടക്കും. കൊട്ടിയൂർ പെരുമാളിന് സമർപ്പിക്കുന്ന വലിയവട്ടാളം പായസ നിവേദ്യമാണ് ചതുശ്ശതം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ത ജനങ്ങൾ പങ്കെടുക്കുന്നതാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് കൊട്ടിയൂർ ക്ഷേത്രത്തിലുള്ളത്.

തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടാളം പായസം നിവേദിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരുവാതിര, പുണർതം ചതുശ്ശതങ്ങൾ നടന്നിരുന്നു. ജൂൺ 24-ന് മകം കലം വരവ് ചടങ്ങുകളും നടക്കും. 27-ന് അവസാനത്തെ ചതുശ്ശതമായ അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും നടക്കും. 28-നാണ് തൃക്കലശാട്ട് നടക്കുക.

ചതുശ്ശത നാളിൽ രാത്രി പൂജയ്‌ക്ക് ശേഷം നാല് തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ അരിയും ഏഴ് ഇല്ലക്കാർക്ക് പഴവും ശർക്കരയും നൽകും. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദ്യം ആരംഭിക്കുക. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് വലിയവട്ടാളം പായസ നിവേദ്യം തയാറാക്കുന്നത്.

















Comments