ആലപ്പുഴ: പ്രമുഖ വാഹനങ്ങളുടെ കുട്ടിപ്പതിപ്പിനും ആവശ്യക്കാർ നിരവധിയാണ്. ജാഗ്വാർ, പോർഷേ കാർ, റോയൽ എൻഫീൽഡ് മോഫ എന്നിങ്ങനെ എല്ലാ വാഹനങ്ങളും നിർമ്മിക്കുന്നത് ആലപ്പുഴയിലെ ഈ പണിശാലയിൽ നിന്നാണ്. അതിന്റെ ഉടമയും ബുദ്ധികേന്ദ്രവുമെല്ലാം ആലപ്പുഴക്കാരനായ ഈ ഒരാളിൽ നിന്നാണ്. മുപ്പതുകാരനായ ഓട്ടോകാസ്റ്റിലെ മെക്കാനിക് ചേർത്തല കളവംകോടം ഇന്ദ്ര ധനുസിൽ രാകേഷ് ബാബുവാണ് ഇത്തരത്തിൽ ചെറുവാഹനങ്ങളുടെ ബുദ്ധികേന്ദ്രം. വിന്റേജ് വാഹനങ്ങളുടെ നിർമ്മാണത്തിനായി ഒരു വർഷത്തേയ്‌ക്ക് അവധിയെടുത്തിരിക്കുകയാണ് രാകേഷ് ഇപ്പോൾ. ഓർഡറുകൾ കൂടിയതോടെ വാടകയ്‌ക്കെടുത്ത വർക്ക്‌ഷോപ്പിൽ രണ്ട് സഹായികളെയും ഒപ്പം ചേർത്താണ് നിർമ്മാണം.
മുതിർന്ന രണ്ട് പേർക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് വാഹനങ്ങളുടെ രൂപകൽപ്പന. നിർമ്മാണത്തിൽ ചില വാഹനങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയാകും. എന്നാൽ ചിലതിന്റെ നിർമ്മാണം അഞ്ച് മാസം വരെ എടുത്താണ് പൂർത്തിയാക്കുക. വാഹനങ്ങളുടെ മോഡലും വലിപ്പവും അനുസരിച്ചാണ് കാലതാമസം എടുക്കുന്നത്. റോഡിൽ ഇറക്കുന്നതിന് നിയമ തടസ്സമുള്ളതിനാൽ കളിപ്പാട്ടമായാണ് ഭൂരിഭാഗം മോഡലുകളും തയ്യാറാക്കിയിരിക്കുന്നത്. അകത്തളങ്ങളുടെ മോടി കൂട്ടുന്നതിനായി എൻഞ്ചിൻ ഇല്ലാതെ പൂർണ വലിപ്പമുള്ള മോഡലുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഒരു ലക്ഷം രൂപ വരെയാണ് ഒരെണ്ണത്തിന് ചിലവ് വരിത. ജിഐ ഷീറ്റുകളും പൈപ്പുകളും ഉപയോഗിച്ച് സ്വന്തം കൈകൊണ്ടാണ് വാഹനങ്ങളുടെ നിർമ്മാണം. ഇലക്ട്രിക് വാഹനങ്ങൾക്ക് ആക്‌സലറേറ്ററും ബ്രേക്കും സ്റ്റിയറിംഗും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്വന്തം സുസൂക്കി ഫിയറോ ബൈക്കിനെ രൂപമാറ്റം വരുത്തി സ്‌പോർട്‌സ് ബൈക്കാക്കി ആയിരുന്നു രാകേഷ് വാഹന നിർമ്മാണത്തിൽ അരങ്ങേറ്റം കുറിയ്‌ക്കുന്നത്. ഇത് വിജയകരമായതോടെ പിന്നാലെ ഇരുചക്ര വാഹനത്തിന്റെ എൻഡിൻ ഉപയോഗിച്ച് ജീപ്പ് തയാറാക്കി. അച്ഛൻ സുരേഷിന്റെ വെൽഡിംഗ് വർക്ക് ഷോപ്പിലായിരുന്നു തുടക്കകാലത്തെ പ്രവർത്തനങ്ങൾ. നിർമ്മാണ ഘട്ടങ്ങളുടെ വീഡിയോകൾ സുഡൂസ് കസ്റ്റം എന്ന ഇൻസ്റ്റാഗ്രാം പേജിലും യൂട്യൂബിലും പങ്കുവെച്ചതോടെ ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഇതിനോടകം തന്നെ 25-ഓളം മോഡലുകളാണ് രാകേഷ് നിർമ്മിച്ചിരിക്കുന്നത്.
ബേസിൽ ജോസഫിന്റെ പാൽതു ജാൻവർ എന്ന സിനിമയിൽ കുട്ടികൾ പാടി അഭിനയിക്കുന്ന പ്രമോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന കുട്ടി വിന്റേജ് വാഹനങ്ങളെല്ലാം രാകേഷ് ബാബു തയാറാക്കിയ വാഹനങ്ങളായിരുന്നു. ഉടൻ ചിത്രീകരണം ആരംഭിയ്‌ക്കുന്ന മലയാള ത്രീഡി ചിത്രത്തിന് വേണ്ടി വാഹനങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് രാകേഷ്.
Comments