മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് പോലീസ് കോടിതിയെ അറിയിച്ചു. പബ്ബിലെ ദൃക്സാക്ഷികളിൽ നിന്ന് വിവരം ശേഖരിച്ചിട്ടുണ്ടെന്നും ആരും തന്നെ ഷാ മോശമായി പെരുമാറുന്നതായി കണ്ടിട്ടില്ലെന്നും പോലീസ് കോടതിയിൽ പറഞ്ഞു. അന്ധേരി മജിസ്ട്രേറ്റ് കോടതിയ്‌ക്ക് മുമ്പാകെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹ മാദ്ധ്യമ ഇൻഫ്ളുവൻസറാണ് പൃഥ്വി ഷായ്‌ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.
2023 ഫെബ്രുവരി 15 ന് ഒരു പബ്ബിൽവച്ച് ഷാ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അന്ധേരി മജിസ്ട്രേറ്റ് കോടതിയിൽ ഗിൽ പരാതി സമർപ്പിച്ചിരുന്നു. ഷായ്‌ക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കേസെടുക്കാനും മടിച്ച മുംബൈ എയർപോർട്ട് പോലീസിനെതിരെയും കേസ് നൽകി.പരാതിക്കാരിയുടെ അഭിഭാഷകനായ അലി കാഷിഫ് ഖാൻ കോടതി മുമ്പാകെ ഷാ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമർപ്പിക്കുകയും ചെയ്തു. പരാതിക്കാരിയുടെ സുഹൃത്തെടുത്ത വീഡിയോയാണിത്. സി.സി.ടി.വി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതോടെ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ ഷാ നിരപരാധിയാണെന്ന് കണ്ടെത്തി. പബ്ബിൽ പരാതിക്കാരിയും സുഹൃത്ത് ശോഭിത്ത് ഠാക്കൂറും മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നുവെന്നും ഠാക്കൂർ ഷായുടെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ താരം അത് തടഞ്ഞുവെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. ഷാ എതിർക്കുക മാത്രമാണ് ചെയ്തതെന്നും പീഡിപ്പിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോൾ ടവറിലുള്ള സി.സി.ടി.വി ഫൂട്ടേജുകൾ പ്രകാരം പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഷായെ പരാതിക്കാരി പിന്തുടരുകയും കൈയ്യിലുണ്ടായിരുന്ന ബേസ് ബോൾ ബാറ്റെടുത്ത് താരത്തിന്റെ കാറിന്റെ വിൻഡ്ഷീൽഡ് തകർക്കുകയും ചെയ്തെന്നും പോലീസ് കൂട്ടിച്ചേർത്തു.
Comments